കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങ്; ഏഴ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

MTV News 0
Share:
MTV News Kerala

കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങില്‍ ഏഴ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

തിരുവനന്തപുരം കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ റാഗിങ്ങ് നടന്നതായി കണ്ടെത്തിയിരുന്നു. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പൊലീസിലും പരാതി നല്‍കിയിരുന്നത്.

തുടര്‍ന്ന് അന്വേഷണം നടത്തിയ ആന്റി -റാഗിംങ് കമ്മിറ്റിയാണ് റാഗിങ്ങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ഏഴോളം പേര്‍ക്കെതിരെയായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിങ്ങ് നടന്നതായി കണ്ടെത്തിയത്.

ബിന്‍സിനെ പിടിച്ചു കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായിട്ടാണ് പരാതി. ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിറുത്തി മുതുകിലും ചെകിട്ടത്തും അടിച്ചൂവെന്നാണ് പരാതി. തുടര്‍ന്നാണ് ബിന്‍സ് കഴക്കൂട്ടം പോലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കിയത്.

കമ്മിറ്റിയുടെ കണ്ടെത്തലില്‍ പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാഗിംങ്ങിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പോലീസ് നേരത്തെ അറിയിച്ചിരുന്നു.