
കോഴിക്കോട് കെട്ടിട ഉടമയും വ്യാപാരിയും തമ്മിൽ തർക്കം: കെട്ടിട ഉടമക്ക് മർദ്ദനമേറ്റു
കോഴിക്കോട്: കെട്ടിട ഉടമയെ വ്യാപാരി മര്‍ദ്ദിച്ചതായി പരാതി. കുറ്റ്യാടി തെക്കേക്കര ബില്‍ഡിംഗ് ഉടമ മുഹമ്മദലിക്കാണ് മര്‍ദ്ദനമേറ്റത്. കെട്ടിടത്തില്‍ കൊപ്രാ കച്ചവടം നടത്തുന്ന പൊയിലങ്കി അലിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കെട്ടിടത്തിൽ ഉടമയുടെ സമ്മതമില്ലാതെ ഷീറ്റ് കെട്ടിയതിലുള്ള തർക്കമാണ് അടിയിൽ കലാശിച്ചതെന്നാണ് വിവരം.
മുഹമ്മദലിയുടെ സമ്മതമില്ലാതെ കെട്ടിടത്തില്‍ വാടകക്കാരനായ പൊയിലങ്കി അലി ഷീറ്റ് സ്ഥാപിച്ചിരുന്നു. ഇത് പൊളിച്ചുമാറ്റണമെന്ന് അലിയോട് മുഹമ്മദലി ആവശ്യപ്പെട്ടു. എന്നാൽ അലി ഇതിന് വിസമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ അലിക്ക് മുഹമ്മദലി വക്കീൽ നോട്ടീസ് അയച്ചു. എന്നാൽ അലി നോട്ടീസ് കൈപ്പറ്റാതെ തിരിച്ചയച്ചു. ഇതോടെ കോടതി ഏര്‍പ്പെടുത്തിയ കമ്മീഷന്‍ പരിശോധന നടത്താനായി കടയിലെത്തി.
ഈ സമയത്താണ് മർദനമേറ്റതെന്ന് മുഹമ്മദലി പറയുന്നു. കെട്ടിടത്തില്‍ ഇരിക്കുകയായിരുന്ന മുഹമ്മദലിയെ അലി ഓടിവന്ന് മര്‍ദിച്ചെന്നാണ് പരാതി. പിടിച്ചുമാറ്റാന്‍ ശ്രമിച്ച അതിഥി തൊഴിലാളിയെയും അക്രമിച്ചതായി പരാതിയില്‍ പറയുന്നു. മുഹമ്മദലി കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം കെട്ടിട ഉടമ നിരന്തരം വാടക വര്‍ധിപ്പിച്ച് കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. കച്ചവടക്കാര്‍ക്കെതിരെ ഒഴിപ്പിക്കല്‍ ഭീഷണി മുഴക്കി ഇപ്പോള്‍ കേസ് കൊടുത്തിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
© Copyright - MTV News Kerala 2021





View Comments (0)