
ഗാസ വെടിനിര്‍ത്തല്‍ കരാര്‍; ബന്ദികളെ കൈമാറി തുടങ്ങി, ഏറ്റുവാങ്ങുക റെഡ് ക്രോസ്
ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ബന്ദികളെ കൈമാറി തുടങ്ങി. മൂന്നു ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നീ ഇസ്രായേൽ യുവതികളെയാണ് ഞായറാഴ്ച വൈകീട്ട് റെഡ് ക്രോസ് അധികൃതര്‍ക്ക് കൈമാറിയത്. റെഡ് ക്രോസില്‍ നിന്നും ഇവരെ ഇസ്രയേല്‍ സൈന്യം ഏറ്റുവാങ്ങും. തുടർന്ന് സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ ടെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിലെത്തിക്കും.
തുടർന്ന് മൂന്നു പേരെയും ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കും. ഫലസ്തീന്‍ തടവുകാരെയും റെഡ് ക്രോസ് ഏറ്റുവാങ്ങും. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ഗാസയില്‍നിന്ന് ഇസ്രയേല്‍ സേന അതിര്‍ത്തിയിലേക്ക് പിന്‍മാറി തുടങ്ങിയിട്ടുണ്ട്.
ഗാസ സിറ്റിയിലെ സറയ ചത്വരത്തില്‍ ബന്ദികളുമായി വാഹനത്തിലെത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വലിയ ആള്‍ക്കൂട്ടമാണ് ചത്വരത്തില്‍ തടിച്ചുകൂടിയത്. ഗാസയുടെ വടക്ക്, തെക്ക് ഭാഗങ്ങളെ വിഭജിക്കുന്ന നെറ്റ്‌സരിം ഇടനാഴിയില്‍ വച്ചാണ് റെഡ്‌ക്രോസില്‍നിന്നു യുവതികളെ ഇസ്രയേല്‍ സൈന്യം ഏറ്റുവാങ്ങുന്നത്. യുവതികളെ ഏറ്റുവാങ്ങുന്ന വേളയിൽ ഇവരുടെ അമ്മമാരോട് ഗാസ അതിർത്തിയിലെത്താൻ ഇസ്രയേൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
അഭയാര്‍ത്ഥി ക്യാമ്പുകളില്‍നിന്ന് ജനം കൂട്ടത്തോടെ വടക്കന്‍ ഗാസയിലേക്ക് മടങ്ങുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ഗാസയില്‍ ആഘോഷപ്രകടനങ്ങള്‍ തുടങ്ങി. ‘എന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഞാൻ സാധനങ്ങളെല്ലമെടുത്ത് ഗസ്സയിലേക്ക് തിരിച്ചുപോവാൻ തയ്യാറായിരിക്കുകയാണ്. ഞങ്ങളുടെ മണ്ണിലേക്ക് തിരിച്ചുപോയി കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കാണാമെന്ന സന്തോഷത്തിലാണ് എന്റെ കുട്ടികൾ’ – അഭയാർത്ഥികളിലൊരാൾ പറയുന്നു.
© Copyright - MTV News Kerala 2021
View Comments (0)