താനൂരിലെ പെൺകുട്ടികൾ നാട് വിട്ട സംഭവം; ഒപ്പം യാത്ര ചെയ്ത യുവാവ് അറസ്റ്റിൽ

MTV News 0
Share:
MTV News Kerala

മലപ്പുറം താനൂരിൽ നിന്ന് പെൺകുട്ടികൾ നാട് വിട്ട സംഭവത്തിൽ കുട്ടികൾക്ക് ഒപ്പം യാത്ര ചെയ്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബർ റഹീം (26) ആണ് അറസ്റ്റിലായത്. താനൂർ പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികളെ തട്ടികൊണ്ട് പോകൽ, മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയത്. കുട്ടികൾ മുംബൈയിലെ ബ്യൂട്ടി പാർലറിൽ എത്തിയത് യാദൃശ്ചികമെന്നും പൊലീസ് പറയുന്നു.

എന്തിനാണ് കുട്ടികൾ വീടുവിട്ടിറങ്ങിയതെന്ന കാര്യത്തിൽ വ്യക്തത വരുത്തുമെന്നും യാത്രയിൽ കുട്ടികളെ സഹായിച്ച യുവാവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നു. ബുധനാഴ്ചയാണ് വീട്ടിൽ നിന്ന് പരീക്ഷയ്ക്ക് പോയ കുട്ടികൾ മുംബൈയിലേക്ക് കടന്നത്. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.
അതേസമയം മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് ചെന്നൈ – എഗ്മോർ എക്സ്‌പ്രസ് ട്രെയിനിൽ ലോണാവാലയിൽ വച്ച് കണ്ടെത്തിയത്.

കേരള പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മുംബൈ പോലീസിന്റെ പഴുതടച്ച അന്വേഷണം. മുംബൈയിലെ മലയാളി സന്നദ്ധ പ്രവർത്തകരുടെ കരുതലും ജാഗ്രതയും ഫലം കണ്ടു. കേരളത്തിൽ നിന്നുള്ള പോലീസ് സംഘം പൂനെയിലെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി തുടർന്നാണ്. ആർപിഎഫ് ഉദ്യോഗസ്ഥർ പെൺകുട്ടികളെ കേരള പൊലീസിന് കൈമാറിയത്.