പത്തനംതിട്ട പീഡനക്കേസ്: ഇലവുംതിട്ട പോലീസ് ഒരു കേസ് കൂടിയെടുത്തു, ആകെ അറസ്റ്റ് 52 ഇനി പിടികൂടാനുള്ളത് 7 പേരെ

MTV News 0
Share:
MTV News Kerala

വിദ്യാർത്ഥിനിയെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു ഇലവുംതിട്ട പൊലീസ്. ഇലവുംതിട്ട പോലീസ് ഇന്നലെ രാത്രി രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ ഉടനടി പിടികൂടി. സുമിത് (25) ആണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ ഇലവുംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 17 ആയി. നാല് സ്റ്റേഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാർത്ഥിനിയുടെ മൊഴിപ്രകാരം രജിസ്റ്റർ ചെയ്തത്.

നേരത്തെ എടുത്ത മൂന്ന് കേസുകളിലെ ഓരോ പ്രതികളെകൂടി ഇലവുംതിട്ട പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ആർ രഞ്ജിത്ത് (23), അതുൽ ലാൽ (19), പി പ്രവീൺ (20) എന്നിവരാണ് ഇന്ന് പിടിയിലായവർ. ആകെ 25 പ്രതികളിൽ 19 പേർ ഇതുവരെ ഇലവുംതിട്ട പോലീസിന്റെ പിടിയിലായി, ഒരു പ്രതി പത്തനംതിട്ട പോലീസ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ജയിലിലാണ്. ഇലവുംതിട്ട പോലീസ് ഇനി അറസ്റ്റ് ചെയ്യാനുള്ളത് 5 പ്രതികളെ മാത്രമാണ്.

മലയാലപ്പുഴ സ്റ്റേഷനിലെ കേസിലെ പ്രതി അഭിജിത്തി(26)നെ ചെന്നൈയിൽ നിന്ന് ഇന്ന് പിടികൂടി. ചെന്നൈ അണ്ണാ നഗറിൽ നിന്നാണ് ഇയാളെ പൊലീസ് സംഘം കുടുക്കിയത്. രണ്ടുദിവസമായി ഇവിടെയും പരിസരങ്ങളിലുമായി രഹസ്യമായ നീക്കത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ഊർജ്ജിത അന്വേഷണമാണ് ഫലം കണ്ടത്. ഇതോടെ ആകെ അറസ്റ്റ് 52 ആയി.

പത്തനംതിട്ട സ്റ്റേഷനിലെടുത്ത 11 കേസുകളിൽ രണ്ടെണ്ണത്തിലൊഴികെ എല്ലാ കേസിലെയും പ്രതികൾ ഇതിനകം അറസ്റ്റിലായിക്കഴിഞ്ഞു. വിദേശത്തുള്ള രണ്ട് പ്രതികളെ പിടികൂടുന്നതിനുള്ള നടപടിയുടെ ഭാഗമായി, ഇവർക്കെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പന്തളം ഒന്ന്, മലയാലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് മറ്റ് കേസുകളുടെ എണ്ണം.

ഇനി പിടികൂടാനുള്ളത് 7 പ്രതികളാണ്. ഇതിൽ 5 പ്രതികൾ ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലെയാണ്. ഇവരെ മുഴുവൻ തിരിച്ചറിഞ്ഞതായും സമയബന്ധിതമായും ഊർജ്ജിതമായും നടക്കുന്ന അന്വേഷണത്തിൽ ഉടനടി പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു