മരിച്ചിട്ടും മിഹിറിനെ സ്കൂൾ വെറുതെ വിടുന്നില്ല

MTV News 0
Share:

തൃപ്പൂണിത്തുറ വിദ്യാർഥിയുടെ ആത്മഹത്യയിൽ സ്കൂളിൻ്റെ വിശദീകരണത്തിന് മറുപടിയുമായി അമ്മ. റാഗിംങിനെക്കുറിച്ച് സ്കൂൾ അറിഞ്ഞത് സമൂഹ മാധ്യമങ്ങളിലൂടെ എന്ന വാദം തെറ്റ് എന്നാണ് മിഹിറിന്റെ അമ്മ പറഞ്ഞത്. മിഹിർ മരിച്ചതിന് പിന്നാലെ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. നേരത്തെ സ്കൂൾ ഇടപെട്ടിരുന്നു എങ്കിൽ മിഹിർ മരിക്കില്ലായിരുന്നുവെന്നും മരിച്ചിട്ടും മിഹിറിനെ സ്കൂൾ വെറുതെ വിടുന്നില്ലെന്ന് അമ്മ പറഞ്ഞു.

തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്‌ സ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാർഥി 15 കാരനായ മിഹിർ അഹമ്മദാണ്‌ ജനുവരി 15ന്‌ ചോയ്സ് പാരഡൈസ് ഫ്ലാറ്റിൻ്റെ 26-ാം നിലയിൽനിന്ന്‌ വീണ്‌ മരിച്ചത്‌. സ്കൂളിലെ റാഗിങ്ങാണ് മിഹിർ അഹമ്മദ് മരിക്കാൻ കാരണമെന്ന്‌ പരാതിയിൽ പറയുന്നു. ടോയ്‌ലറ്റ് നക്കിച്ചതുൾപ്പെടെ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് മകൻ ഇരയായെന്ന് ചൂണ്ടിക്കാട്ടി സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ്‌ മേധാവിക്കും ബാലാവകാശ കമീഷനും രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്ന്‌ പൊലീസും പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു. മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്.