
മൻമോഹൻ സിംഗ് സ്മാരകം; പ്രത്യേക സ്ഥലം അനുവദിക്കാത്തതിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വാക്‌പോര് രൂക്ഷം
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സ്മാരകത്തിന് പ്രത്യേക സ്ഥലം അനുവദിക്കാത്തതിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വാക്‌പോര് രൂക്ഷം. രാജ്യത്തിന് വേണ്ടി പതിറ്റാണ്ടുകളായി സേവനമർപ്പിച്ച മുൻ പ്രധാനമന്ത്രിയോട് കേന്ദ്രസർക്കാർ ബോധപൂർവം അനാദരവ് കാണിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിനെ സ്മാരകം നിർമ്മിക്കുന്നതിലെ കോൺഗ്രസിന്റെ വീഴ്ചയെ ബിജെപിയും ചൂണ്ടിക്കാട്ടി.
സംസ്കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം കേന്ദ്രം തള്ളിയത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ബോധപൂർവ്വമായ അനാദരവാണെന്ന് കോൺഗ്രസ് വിമർശിച്ചു. അടൽ ബിഹാരി വാജ്പേയ്ക്ക് പ്രത്യേക സ്ഥലം അനുവദിച്ച ബിജെപി ഇപ്പോൾ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.
അതേസമയം ഇപ്പോൾ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും യുപിഎ സർക്കാരിന്റെ കാലത്താണ് സ്മാരകങ്ങൾക്ക് സ്ഥലം അനുവദിക്കേണ്ടെന്നു തീരുമാനിച്ചതെന്നും കേന്ദ്രസർക്കാർ തിരിച്ചടിച്ചു.. മാത്രമല്ല കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ പിവി നരസിംഹറാവുവിന്റെ സ്മാരകം നിർമ്മിക്കാത്ത കോൺഗ്രസിനെ കേന്ദ്രം പരിഹസിച്ചു. സ്മാരകത്തിനായി ട്രസ്റ്റ് രൂപീകരിക്കുകയും സ്ഥലം അനുവദിക്കുകയും ചെയ്യേണ്ടതിനാൽ മാത്രമാണ് സംസ്കാര ചടങ്ങുകൾ നിഗം ബോധ് ഘട്ടിൽ ക്രമീകരിച്ചതെന്നായിരുന്നു ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദികരണം. സംഭവം വിവാദമായതിന് പിന്നാലെ നിരവധി കോൺഗ്രസ് നേതാക്കളാണ് പ്രതികരണവുമായി രംഗത്ത് വന്നത്.
© Copyright - MTV News Kerala 2021
View Comments (0)