റിപ്പബ്ലിക് ​ദിനത്തിൽ കർഷകരുടെ ‘ട്രാക്ടർ മാർച്ച്’; ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ ഇറക്കുമെന്ന് സമര നേതാക്കൾ

MTV News 0
Share:
MTV News Kerala

ന്യൂഡൽഹി: റിപ്പബ്ലിക് ​ദിനമായ ജനുവരി 26ന് കർഷക പ്രതിഷേധത്തിൻ്റെ ഭാഗമായി പഞ്ചാബ്, ഹരിയാന റോഡുകളിൽ ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ ഇറങ്ങുമെന്ന് കർഷക സമര നേതാക്കൾ. റിപ്പബ്ലിക് ദിനത്തിൽ ഉച്ച മുതൽ പഞ്ചാബിലെയും ഹരിയാനയിലേയും 200ലധികം സ്ഥലങ്ങളിൽ കർഷക സംഘടനകൾ ‘ട്രാക്ടർ മാർച്ച്’ നടത്തുമെന്നും സമര നേതാക്കൾ അറിയിച്ചിരിക്കുന്നത്. പഞ്ചാബില്‍ നിന്നുള്ള കർഷക സംഘടനകളായ സംയുക്ത കിസാൻ മോർച്ച , കിസാൻ മസ്ദൂർ മോർച്ച അംഗങ്ങൾ ചേർന്നാണ് ട്രാക്ടർ മാർച്ച് സംഘടിപ്പിക്കുന്നത്. 2021ൽ ഡൽഹിയിൽ പ്രക്ഷോഭത്തിനിടെ സമാനമായ രീതിയിൽ ട്രാക്ടർ പരേഡ് നടന്നിരുന്നു.

പ്രതിഷേധിക്കുന്ന എല്ലാ കർഷക സംഘടനകളുമായും ഉടൻ പ്രധാനമന്ത്രി ചർച്ച നടത്തണമന്നും ജഗ്ജിത് സിംഗ് ദല്ലേവാളിൻ്റെ ജീവൻ രക്ഷിക്കണമെന്നും ദേശീയ കാർഷിക വിപണി നയം പിൻവലിക്കണമെന്നും സി 2 ഉപയോഗിച്ച് എംഎസ്പി ഉറപ്പാക്കുന്ന നിയമം ഉണ്ടാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും കർഷക സമര നേതാക്കൾ അറിയിച്ചു. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കടം എഴുതിത്തള്ളുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കുക, വൈദ്യുതിയുടെ സ്വകാര്യവൽക്കരണം നിർത്തുക എന്നിവയെല്ലാമാണ് കർഷകരുടെ ആവശ്യം.

കൃഷികൾക്കുള്ള അടിയന്തര നഷ്ടപരിഹാരം, ഇൻഷുറൻസ് ക്ലെയിം ലഭിക്കാതെ കിടക്കുന്നത്, റവന്യൂ വകുപ്പിൽ നിന്നുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യൽ തുടങ്ങിയ വിഷയങ്ങളും കർഷകർ ഉന്നയിച്ചു. പുതിയ കാർഷിക വിപണി നയത്തിനെതിരായ പ്രതിഷേധം ഗ്രാമതലത്തിൽ എസ്‌കെഎം തുടരുമെന്ന് കർഷക നേതാക്കളിലൊരാളായ ജോഗീന്ദർ നൈൻ പറഞ്ഞു.