ലൈംഗികാതിക്രമ കേസ്: ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം; പുരുഷന്മാർക്കും അന്തസ്സുണ്ടെന്ന് ഹൈക്കോടതി

MTV News 0
Share:
MTV News Kerala

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നവംബർ 21 വരെയാണ് ഇടക്കാല മുൻകൂർ ജാമ്യം അദ്ദേഹത്തിന് നേരത്തെ അനുവദിച്ചിരുന്നു. ഇതേ ഹ‍ർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുൻകൂർ ജാമ്യം. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോൻ വാദിച്ചത്.

സംഭവം നടന്നിട്ട് 17 വർഷമായെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും അന്തസ്സുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. 2007ൽ പുറത്തിറങ്ങിയ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ബാലചന്ദ്ര മേനോൻ ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു ആലുവ സ്വദേശിനിയായ നടിയുടെ പരാതി. ഈ കേസ് പിന്നീട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറി. ഇതിലാണ് മുൻകൂർ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഹൈക്കോടതിയെ സമീപിച്ചത്. 2007ൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിൽ 17 വർഷത്തിനുശേഷം പരാതി നൽകിയതിന്‍റെ യുക്തിയാണ് ബാലചന്ദ്രമേനോൻ പ്രധാനമായും കോടതിയിൽ ഉന്നയിച്ചത്.