
വരവായി വവ്വാൽക്കാലം; നിപ്പ പ്രതിരോധത്തിനു തുടക്കം, ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി
കോഴിക്കോട് ∙ നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് നിപ്പ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി.വവ്വാലുകളുടെ പ്രജനനകാലമായി കരുതപ്പെടുന്ന മേയ് മുതൽ സെപ്റ്റംബർ വരെയുള്ള സമയത്താണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിപ്പ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, ഫെബ്രുവരി മുതൽ പ്രജനനകാലം തുടങ്ങുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തന്നെ ജാഗ്രതാ നിർദേശം നൽകിയത്. ഇതുപ്രകാരം ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും നിപ്പ ലക്ഷണങ്ങളോടെ വരുന്നവരെ ആവശ്യമായ പരിശോധന നടത്തുന്നതിനും ഉൾപ്പെടെയുള്ള നിർദേശമാണ് നൽകിയതെന്നു നോഡൽ ഓഫിസർ ഡോ. ടി.എസ്.അനീഷ് പറഞ്ഞു.
സംസ്ഥാനത്ത് നിപ്പ ഹോട്ട് സ്പോട്ടായി നിർണയിക്കപ്പെട്ട 5 ജില്ലകളിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങി. 2018 മുതൽ 2024 വരെ സംസ്ഥാനത്ത് 6 തവണയായി 33 പേർക്കാണ് നിപ്പ ബാധിച്ചത്. രോഗവ്യാപനത്തിന്റെ 80% കോഴിക്കോട് ജില്ലയിലായിരുന്നു.നിപ്പ ഹോട്ട്സ്പോട്ടുകളായി പരിഗണിക്കുന്ന മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ പ്രതിരോധ പ്രവർത്തനത്തിനു മുന്നൊരുക്കങ്ങൾ നടത്തും.
© Copyright - MTV News Kerala 2021
View Comments (0)