‘ഹോട്ടൽ ഉടമയുടെ ശല്യം സഹിക്കാതെ നേരത്തേ ജോലി ഉപേക്ഷിച്ചിരുന്നു’; കേസുമായി മുന്നോട്ടു പോകുമെന്നും മുക്കം അതിജീവിത

MTV News 0
Share:
MTV News Kerala

കോഴിക്കോട്: മുക്കത്ത് ഹോട്ടലിൽ വെച്ച് ഉടമയും മറ്റ് രണ്ട് പേരും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി പരുക്കേൽക്കുകയും ചെയ്ത അതിജീവിത ആശുപത്രി വിട്ടു. ഉടമ ദേവദാസിൻ്റെ ശല്യം സഹിക്കവയ്യാതെ ജോലി ഉപേക്ഷിച്ച് തിരികെ പോയതാണെന്നും പിന്നീട് മകളെപ്പോലെ കാണുമെന്ന് പറഞ്ഞു അയാൾ തിരികെ വിളിച്ചതാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

ജോലി കഴിഞ്ഞു കുളിച്ച് റൂമിലെത്തി ബാൽക്കണിയിൽ ഇരുന്നു ഗെയിം കളിക്കുന്നതിനിടയാണ് ദേവദാസും മറ്റ് രണ്ട് പേരും റൂമിലെത്തിയത്. മാസ്കും ടാപ്പുമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ദേവദാസ് റൂമിൽ എത്തിയത്. കൈയിൽ നിന്ന് മൊബൈൽ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഇതിനിടയിൽ ക്യാമറ ഓൺ ആകുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് മൊബൈലിൽ റെക്കോർഡ് ആയത്. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ യുവതിയുടെ കുടുംബം പുറത്തുവിട്ടിരുന്നു.

കേസുമായി മുന്നോട്ടു പോകുമെന്നും താൻ അനുഭവിക്കുന്ന മാനസിക ശാരീരിക വേദനകൾ ദേവദാസ് അറിയണമെന്നും യുവതി പറഞ്ഞു. ആറ് ദിവസം മുമ്പായിരുന്നു സംഭവം. രാത്രി 11ഓടെയായിരുന്നു പീഡനശ്രമം. മുക്കം- കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിക്കാണ് ദുരനുഭവമുണ്ടായത്.