
കോംഗോയിൽ ജയിൽ ചാടിയ പുരുഷന്മാർ 160 സ്ത്രീ തടവുകാരെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം തീയിട്ട് കൊന്നു
കോംഗോയിലെ ഗോമ നഗരത്തിൽ നടന്ന കലാപത്തിന്റെ പുറത്ത് വരുന്ന വിവരങ്ങളിൽ ഞടുങ്ങി ലോകം. കലാപത്തിനിടെ നടന്ന കൂട്ട ജയിൽ ചാട്ടത്തിനിടെ 160ലേറെ വനിതാ തടവുകാരെ സഹതടവുകാരായ പുരുഷൻമാർ ബലാത്സംഗം ചെയ്ത് ജീവനോടെ തീയിട്ട് കൊന്നു. റുവാണ്ടയുടെ പിന്തുണയുള്ള എം 23 വിമതന്മാർ തലസ്ഥാനം പിടിച്ചെടുക്കാൻ നടത്തിയ സായുധ ആക്രമണത്തിനിടെയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങൾ അരങ്ങേറിയത്.
സായുധസംഘം നഗരത്തിൽ ആക്രമണം നടത്തിയപ്പോഴാണ് ഗോമയിലെ മുൻസെൻസെ ജയിലിൽനിന്ന് കൂട്ടത്തോടെ പുരുഷ ക്രിമിനലുകൾ തടവുചാടിയത്. തടവ് ചാടിയവർ വനിതാ സെല്ലുകളിൽ അതിക്രമിച്ചു കയറി കൂട്ട ബലാത്സംഗം നടത്തുകയായിരുന്നു.
പീഡന ശേഷവും കൊടും ക്രൂരതകൾ അരങ്ങേറി. ജയിലിൽ നിന്നും പോകുന്നതിന് മുമ്പ് വനിതാ തടവുകാർ താമസിച്ചിരുന്ന കെട്ടിടങ്ങൾക്ക് തീയിട്ട ശേഷമാണ് പുരുഷ തടവുകാർ രക്ഷപ്പെട്ടത്. ഒരാൾ പോലും രക്ഷപെട്ടില്ലെന്ന് യുഎൻ റിപ്പോർട്ടുകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 10 ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ഗോമയിൽ എം23 വിമതരുടെ ആക്രമണത്തിൽ കുറഞ്ഞത് 2,900 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 2,000 മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുണ്ടെന്നും 900 പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും മോർച്ചറികളിലാണെന്നും യുഎൻ റിപ്പോർട്ട് ചെയ്യുന്നു.
കനത്ത വെടിവെപ്പ് നടക്കുന്നതിന്റെയും തടവുകാർ രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗോമയിൽ ശുദ്ധജല വിതരണം നിലച്ചതും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തെരുവുകളിൽ തന്നെ കിടന്ന് അഴുകുന്നതും ജനജീവിതത്തിന് ഭീഷണിയായിട്ടുണ്ട്. ഇത് കോളറ അടക്കമുള്ള രോഗങ്ങൾ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി എംഎസ്എഫ് തലവൻ സ്റ്റീഫൻ ഗോട്ട്ഗ്ബർ ബി.ബി.സിയോട് പറഞ്ഞു
© Copyright - MTV News Kerala 2021
View Comments (0)