ഷെഫീഖ് വധശ്രമക്കേസ്: പിതാവിന് ഏഴ് വര്‍ഷവും രണ്ടാനമ്മയ്ക്ക് 10 വര്‍ഷവും തടവ് ശിക്ഷ

MTV News 0
Share:
MTV News Kerala

ഇടുക്കി: നാലര വയസുകാരന്‍ ഷെഫീഖിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും തടവ് ശിക്ഷയും പിഴയും ശിക്ഷ. ഒന്നാം പ്രതിയും കുട്ടിയുടെ പിതാവുമായ ഷെരീഫിന് ഏഴ് വര്‍ഷം തടവും രണ്ടാം പ്രതിയും രണ്ടാനമ്മയുമായ അനീഷയ്ക്ക് 10 വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്. ഷെരീഫ് 50,000 രൂപ പിഴ ഒടുക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികതടവും അനുഭവിക്കണം. പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

11 വര്‍ഷത്തിന് ശേഷമാണ്‌ കേസില്‍ വിധി പറയുന്നത്. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പ്രതികള്‍ക്ക് മറ്റ് മക്കളുണ്ടെന്നും അപസ്മാരം ഉള്ള കുട്ടി കട്ടിലില്‍ നിന്ന് വീണപ്പോഴുണ്ടായതാണ് പരിക്കുകളെന്നും ശരീരത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാല്‍ ദയ അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം.

2013ലായിരുന്നു കേസിനാസ്പദമായ സംഭവം. നാലര വയസ് മാത്രം പ്രായമുണ്ടായിരുന്ന ഷഫീഖിനെ ക്രൂരമായി മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലാണ് കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ സംബന്ധിച്ച ചോദ്യത്തിന് അവ കുട്ടി സ്വയം ഉണ്ടാക്കിയതാണ് എന്നായിരുന്നു പ്രതികള്‍ ഡോക്ടര്‍മാരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രൂരമായ പീഡനത്തെ വിവരം പുറത്തറിയുന്നത്.

കുട്ടിക്ക് തനിച്ചുണ്ടാക്കാന്‍ സാധിക്കുന്ന പാടുകളല്ല അതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്. 10 വര്‍ഷമായി കേരള സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ അല്‍അസര്‍ മെഡിക്കല്‍ കോളജിന്റെ പ്രത്യേക പരിഗണനയില്‍ രാഗിണി എന്ന ആയയുടെ പരിചരണയിലാണ് ഷെഫീഖ് കഴിയുന്നത്.