സിറിയ-തുര്‍ക്കി ഭൂകമ്പം; മരണം 20000 കടന്നേക്കും

MTV News 0
Share:
MTV News Kerala

സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തിൽ മരണം 5000 കടന്നു. മൂന്നുലക്ഷത്തിലധികം ആളുകളെയാണ് ദുരന്തം ബാധിച്ചത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു വീണു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ജീവനുവേണ്ടി നിലവിളിക്കുന്ന പതിനായിരങ്ങൾ.

രാവും പകലുമില്ലാതെ മൂന്നാംദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇരുപതിനായിരത്തോളം ആളുകൾ മരണപ്പെട്ടേക്കാമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. തുർക്കിയിൽ മാത്രം ഇതുവരെ 3500ലധികം പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

ഉറ്റവരെ തേടിയുള്ള അന്വേഷണവും പൊട്ടിക്കരച്ചിലുകളുമാണ് തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ പ്രദേശങ്ങളിൽ. അമ്മയെ അന്വേഷിച്ചുനടക്കുന്ന 7 വയസുകാരന്റെ കണ്ണിലെ ആശങ്കകൾ തുർക്കിയുടെ മണ്ണിൽനിന്ന് വാർത്താ ഏജൻസികൾ പങ്കുവയ്ക്കുന്നു.

മുഖത്തും മുടിയിലും വസ്ത്രങ്ങളിലും സിമന്റ് പൊടി പടർന്ന 7 വയസുകാരൻ. കഴിഞ്ഞ 3 ദിവസമായി ഹേറ്റെയിലെ ഒരു കെട്ടിടത്തിനരികിലിരുന്ന് വിങ്ങിപ്പൊട്ടുകയാണ് ഈ കുരുന്ന്. വീടും കെട്ടിടങ്ങളുമൊക്കെ തകർന്നതോടെ ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലായത്. ബസ്‌സ്റ്റാൻഡുകളിലും പാതയോരങ്ങളിലും പലരും അഭയം തേടുന്നു.

തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനത്തിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങൾ എത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയെയും മെഡിക്കൽ സംഘത്തെയും ഇന്ത്യയും അയച്ചിട്ടുണ്ട്. 1939ൽ സമാനമായ ഭൂകമ്പം തുർക്കിയിൽ ഉണ്ടായിട്ടുണ്ട്.

റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 3300 ആളുകളാണ് അന്നുകൊല്ലപ്പെട്ടത്. 1999ൽ 17000 പേരുടെ ജീവനെടുത്ത ഭൂകമ്പവും തുർക്കിയിൽ ആവർത്തിച്ചു. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ തുർക്കിയിൽ 3 മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.