താനൂർ ബോട്ടപകടം, നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ അറസ്റ്റിൽ

MTV News 0
Share:
MTV News Kerala

താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ അറസ്റ്റിൽ. പട്ടരകത്ത് സലാം (53), പുതിയ കടപ്പുറം പട്ടരകത്ത് വാഹിദ്(23), വളപ്പിലകത്ത് മുഹമ്മദ് ഷാഫി(37) എന്നിവരാണ് പിടിയിലായത്. പൊന്നാനിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, പ്രതികളായ ബോട്ടിന്റെ സ്രാങ്ക്, സഹായി എന്നിവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയാണ് അന്വേഷണവും പരിശോധനകളും. അറസ്റ്റിലായ ബോട്ടുടമ നാസറിനെ 8 മണിക്കൂര്‍ ചോദ്യം ചെയ്തു. ബോട്ടിന്റെ സ്രാങ്ക് ദിനേശന്‍, സഹായി എന്നിവരെക്കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ബോട്ട് ഓടിച്ചിരുന്ന ദിനേശനും ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലക്കുറ്റം ചുമത്തിയാണ് ഉടമ നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മലപ്പുറം താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയും പൂര്‍ത്തിയാക്കിയാണ് കോടതിയിലെത്തിച്ചത്. തെളിവെടുപ്പ് പിന്നീട് നടത്തും. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. റിമാന്‍ഡില്‍വിട്ട പ്രതിയെ തിരൂര്‍ സബ്ജയിലിലേക്ക് മാറ്റി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ നല്‍കി. അപകടത്തെ തുടര്‍ന്ന് ബോട്ടുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്