അസമത്വവും ദാരിദ്ര്യവും പഠിക്കേണ്ട ; പാഠ്യപദ്ധതി വെട്ടിത്തിരുത്തി എൻസിഇആർടി

MTV News 0
Share:
MTV News Kerala

ന്യൂഡൽഹി
ജനാധിപത്യത്തിനു പിന്നാലെ, സ്‌കൂൾ പാഠപുസ്‌തകങ്ങളിൽനിന്ന്‌ രാജ്യത്തെ അസമത്വവും ദാരിദ്ര്യവും വിശദമാക്കുന്ന അധ്യായങ്ങളും നീക്കി എൻസിഇആർടി. 11–-ാം ക്ലാസിലെ ‘ഇന്ത്യൻ ഇക്കണോമിക് ഡെവലപ്‌മെന്റ്‌’ പുസ്‌തകത്തിലെ ‘പോവർട്ടി’ എന്ന അധ്യായം പൂർണമായും ഒഴിവാക്കി. മോദി ഭരണത്തിൽ ഇന്ത്യയിൽ പട്ടിണി ഗുരുതരമാകുകയാണെന്ന്‌ ആഗോള പട്ടിണിസൂചികയും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ രാജ്യത്തെ ദാരിദ്ര്യസ്ഥിതി വിശദമാക്കുന്ന പാഠഭാഗം വെട്ടിയത്‌.
പട്ടിണിസൂചികയിൽ 2014ൽ 121 രാജ്യത്തിൽ 55–-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2022ൽ 107–-ാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്‌, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യക്ക്‌ മുന്നിലാണ്‌. ഈ വിവരങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളിക്കുന്നത്‌ മോദി സർക്കാർ അവകാശപ്പെടുന്ന വികസനനേട്ടങ്ങൾക്ക്‌ വിരുദ്ധമാകുമെന്നുകൂടി കണ്ടാണ്‌ പാഠഭാഗം നീക്കിയത്‌. സമാധാനം, വികസനം തുടങ്ങിയ പാഠ്യഭാഗങ്ങളും ഇനി 11–-ാം ക്ലാസ്‌ സിലബസിൽ ഉണ്ടാകില്ല.
ഏഴാം ക്ലാസിലെ സോഷ്യൽ ആൻഡ്‌ പൊളിറ്റിക്കൽ സയൻസ്‌ പുസ്‌തകത്തിൽനിന്ന്‌ ‘സമത്വത്തിനായുള്ള പോരാട്ടം’ എന്ന അധ്യായം ഒഴിവാക്കി. ജാതിവിവേചനമടക്കം രാജ്യത്ത്‌ നിലനിൽക്കുന്ന അസമത്വങ്ങൾ, അതിന്റെ കാരണങ്ങൾ, സമത്വം ലക്ഷ്യമിട്ടുള്ള ജനകീയ മുന്നേറ്റങ്ങൾ എന്നിവയാണ്‌ അധ്യായത്തിൽ.