സുരക്ഷാ ഫണ്ട് ഉപയോഗിച്ചത് സുഖസൗകര്യങ്ങൾക്ക്; റെയിൽവെയിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

MTV News 0
Share:

റെയിൽവേയിലെ അടിസ്ഥാനസൗകര്യവികസനത്തിനും സുരക്ഷ വർധിപ്പിക്കാനുമായി മാറ്റിവെച്ച ഫണ്ട് വിനിയോഗിച്ചത് സുഖസൗകര്യങ്ങൾക്കെന്ന ഓഡിറ്റ് റിപ്പോർട്ട്. ഫൂട്ട് മസാജറും, ജാക്കറ്റുകളും, പൂന്തോട്ടം നിർമിക്കാനും മറ്റുമാണ് ഈ ഫണ്ടുകൾ ചിലവഴിച്ചത് എന്ന് റിപ്പോർട്ടിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഡിസംബറിൽ സമർപ്പിച്ച ‘ഡീറെയിൽമെന്റ് ഓഫ് ഇന്ത്യൻ റെയിൽവേയ്സ്’ എന്ന സി.എ.ജി ഓഡിറ്റ് റിപ്പോർട്ടിലാണ് ഫണ്ട് വകമാറ്റിയ വിവരങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്. 2017 – 18 തൊട്ട് 2020 – 21 വരെയുള്ള നാല് വർഷങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട നാല് മാസങ്ങളിലെ ഓഡിറ്റ് റിപ്പോർട്ട് വിവരങ്ങളാണ് പുറത്തുവന്നത്. രാഷ്ട്രീയ റെയിൽ സംഘർഷ കോശ് എന്ന പേരിൽ 2017ലെ ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ടിലാണ് ഇത്തരത്തിൽ വ്യാപക തിരിമറി നടന്നിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷാ ശക്തമാക്കാൻ ഏർപ്പെടുത്തിയ ഫണ്ട് എസ്കലേറ്ററുകൾ നിർമിക്കാനും ശമ്പളം കൊടുക്കാനും കക്കൂസ് പണിയാനും വരെ വിനിയോഗിക്കപ്പെട്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

ബി.ജെ.പി ഭരണകാലയളവിൽ നടന്ന ഈ ഫണ്ട് തിരിമറി വലിയ ഒരു അഴിമതിയെയാണ് പുറത്തുകൊണ്ടുവരുന്നത്. ബാലസോർ ട്രെയിൻ അപകടം റെയിൽവെയിലുള്ള ആൾക്ഷാമവും സുരക്ഷ കാര്യമായെടുക്കാത്തതും സംബന്ധിച്ചുള്ള വീഴ്ചകൾ പുറത്തുകൊണ്ടുവന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഫണ്ട് തിരിമറിയുടെ വിവരങ്ങളും പുറത്തുവരുന്നത്. ഓഡിറ്റ് റിപ്പോർട്ട് വിവരങ്ങൾ പുറത്തുവന്നതോടെ ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തി. മോദി ഭരണകൂടം ഫണ്ട് തിരിമറിയിൽ മുൻപിലാണെന്ന് കോൺഗ്രസ് എംപി ജയ്‌റാം രമേശ് ആരോപിച്ചു.

അതേസമയം, അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ട്രെയിൻ മാനേജർമാർക്ക് റെയിൽവെ കൗൺസിലിങ് നൽകാനൊരുങ്ങി. ഇത് സംബന്ധിച്ചുള്ള ഉത്തരവ് വിവിധ സോണൽ ഓഫീസുകൾക്ക് റെയിൽവെ മന്ത്രാലയം അയച്ചുകഴിഞ്ഞു.

ബാലസോർ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. ട്രെയിൻ മാനേജർ, സെക്ഷൻ കൺട്രോളർ തുടങ്ങിയവർക്കാണ് കൗൺസിലിങ് നൽകുക. സുരക്ഷിതമായ ട്രെയിൻ യാത്രയ്ക്കും നിരന്തരം ജാഗ്രതയോടെയിരിക്കാനും സംബന്ധിച്ചുള്ളതാകും കൗൺസിലിങ്. ചില റെയിൽവെ സോണുകളിൽ കൗൺസിലിങ് സംവിധാനം നേരത്തെത്തന്നെ ഉണ്ടെങ്കിലും അവ കൂടുതൽ ശക്തമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

Share:
റെയിൽവേയിലെ അടിസ്ഥാനസൗകര്യവികസനത്തിനും സുരക്ഷ വർധിപ്പിക്കാനുമായി മാറ്റിവെച്ച ഫണ്ട് വിനിയോഗിച്ചത് സുഖസൗകര്യങ്ങൾക്കെന്ന ഓഡിറ്റ് റിപ്പോർട്ട്. ഫൂട്ട് മസാജറും, ജാക്കറ്റുകളും, പൂന്തോട്ടം നിർമിക്കാനും മറ്റുമാണ് ഈ ഫണ്ടുകൾ ചിലവഴിച്ചത് എന്ന് റിപ്പോർട്ടിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ സമർപ്പിച്ച ‘ഡീറെയിൽമെന്റ് ഓഫ് ഇന്ത്യൻ റെയിൽവേയ്സ്’ എന്ന സി.എ.ജി ഓഡിറ്റ് റിപ്പോർട്ടിലാണ് ഫണ്ട് വകമാറ്റിയ വിവരങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്. 2017 – 18 തൊട്ട് 2020 – 21 വരെയുള്ള നാല് വർഷങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട നാല് മാസങ്ങളിലെ ഓഡിറ്റ് റിപ്പോർട്ട് വിവരങ്ങളാണ് പുറത്തുവന്നത്....സുരക്ഷാ ഫണ്ട് ഉപയോഗിച്ചത് സുഖസൗകര്യങ്ങൾക്ക്; റെയിൽവെയിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ