ഒഡീഷ ട്രെയിന്‍ ദുരന്തം: അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ, 5 പേര്‍ കസ്റ്റഡിയില്‍

MTV News 0
Share:
MTV News Kerala

ദില്ലി: ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ. 5 പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് സിബിഐ.ബെഹനഗ റെയില്‍വേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറുമാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, 81 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുള്ളതായി സര്‍ക്കാര്‍ അറിയിച്ചു.

ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന്‍റെ ആഘാതത്തില്‍ നിന്ന് രാജ്യം ഇതുവരെ മുക്തി നേടിയിട്ടില്ല. ഏകദേശം 278 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവൻ നഷ്ടമായത്. 1,100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിൻ ദുരന്തത്തില്‍ നാലു മലയാളികളും ഉള്‍പ്പെട്ടിരുന്നു. പരിക്കേറ്റ മലയാളികള്‍ കൊച്ചിയില്‍ തിരികെയെത്തിരുന്നു. തൃശ്ശൂര്‍ സ്വദേശികളായ കിരണ്‍, ബിജീഷ്, വൈശാഖ്, രഘു എന്നിവരാണ് നോര്‍ക്കയുടെ സഹായത്തോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തിയത്. ക്ഷേത്ര നിര്‍മ്മാണ ജോലിക്കായിട്ടായിരുന്നു ഇവര്‍ കൊല്‍ക്കത്തയില്‍ പോയത്. തിരികെ വരുമ്ബോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇവര്‍ സമീപത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തലനാരിഴയ്ക്കാണ് ജീവൻ തിരികെ കിട്ടിയതെന്ന് ഇവര്‍ പറഞ്ഞു.

അതേസമയം, ട്രെയിൻ ദുരന്തത്തില്‍ കൊല്ലപ്പെട്ട യാത്രക്കാരുടെ മൃതദേഹങ്ങള്‍ താല്‍ക്കാലികമായി സൂക്ഷിച്ച സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ് മുറികള്‍ പൊളിച്ചുനീക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്കൂള്‍ കെട്ടിടത്തില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചതിന് പിന്നാലെ കുട്ടികള്‍ സ്കൂളില്‍ വരില്ലെന്ന് അറിയിച്ചതോടെയാണ് കെട്ടിടം പൊളിക്കാൻ തീരുമാനമായത്. സ്കൂളില്‍ മൃതദേങ്ങള്‍ സൂക്ഷിച്ചതിനാല്‍ പഠിക്കാനെത്തില്ലെന്ന് നിരവധി വിദ്യാര്‍ഥികളും അധ്യാപകരും അറിയിച്ചു. ജൂണ്‍ 16നാണ് വേനല്‍ക്കാല അവധിക്ക് ശേഷം സ്കൂള്‍ തുറക്കുക. ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ബഹനാഗ നോഡല്‍ ഹൈസ്‌കൂളിലാണ് ആദ്യം സൂക്ഷിച്ചത്.