അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം നൊമ്പരമായി; ഒമ്പത് എ പ്ലസും ഒരു എയും

MTV News 0
Share:
MTV News Kerala

പയ്യോളി: ഒരു മാസം മുമ്പ് അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം നൊമ്പരമായി. എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു വിഷയത്തില്‍ എ യുമാണ് ലഭിച്ചത്.

പരീക്ഷയെഴുതിയ അടുത്തദിവസമാണ് ഗോപികയെയും അനിയത്തി ജ്യോതികയെയും വിഷം നല്‍കി അച്ഛൻ കൊലപ്പെടുത്തിയത്. ശേഷം അച്ഛന്‍ അയനിക്കാട് കുറ്റിയില്‍ പീടികയ്ക്കു സമീപം പുതിയോട്ടില്‍ വള്ളില്‍ ലക്ഷ്മി നിലയത്തില്‍ സുമേഷ് തീവണ്ടിക്ക് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഗോപികയുടെ അമ്മ നേരത്തേ മരിച്ചിരുന്നു.

720 പേരാണ് പയ്യോളി ടി എസ് ജിവിഎച്ച്എസ് സ്‌കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗോപികയുടെ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ആ വിജയം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം വേദനയായി മാറി. നന്നായി പാട്ടു പാടുന്ന കുട്ടി കൂടെയായിരുന്നു ഗോപികയെന്ന് അധ്യാപകർ പറയുന്നു. സംഘഗാനത്തില്‍ സംസ്ഥാനകലോത്സവത്തില്‍ ഗോപിക നയിച്ച ടീം എ ഗ്രേഡ് നേടിയിരുന്നു.