നാളെത്തെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകൾ; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: ചൊവ്വാഴ്ചചയിലെ ബസ് സമരത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 31 ന് ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ബസ് വ്യവസായം നിലനിൽക്കണമെങ്കിൽ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകൾ പറയുന്നത്. വിദ്യാർത്ഥികളുടെ കൺസഷൻ കാലോചിതമായി പരിഷ്കരിക്കാൻ സർക്കാർ തയ്യാറാവണം. അതിദരിദ്ര വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയ സർക്കാർ നടപടി ബസ് ഉടമകളുമായി ചർച്ച ചെയ്യാതെയാണെന്നും ഉടമകൾ ചൂണ്ടിക്കാണ്ടി.

സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം വെക്കാൻ പറ്റില്ലെന്നും ഇതിന് കൂടുതൽ സമയം നൽകണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നാണ് ബസ് ഉടമകൾ അറിയിച്ചിരിക്കുന്നത്.

അതേസമയം ബസ് സമരം അനാവശ്യമാണെന്നും സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നുമാണ് മന്ത്രി ആന്റണി രാജു പ്രതികരിച്ചത്. വിദ്യാർത്ഥി കൺസഷൻ പഠിക്കാൻ കമ്മിറ്റി ഉണ്ട്. സീറ്റ് ബെൽറ്റ് സർക്കാർ തീരുമാനിച്ചതല്ല. നേരത്തെ ഉള്ള നിയമമാണ്. അത് നടപ്പാക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്റ്റേജ് കാരിയേജ് ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തില്‍ സീറ്റ് ബെല്‍റ്റും, സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബര്‍ 1 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നത് നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിനു ഹാജരാക്കുന്നതു മുതലേ ബാധകമാക്കാവൂ എന്ന വാഹന ഉടമകളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട്, സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിച്ച വാഹനങ്ങള്‍ക്കു മാത്രമേ നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നാണ് സർക്കാർ ഉത്തരവ്.