‘ചൈനയില്‍ അട്ടിമറി, ഷി ജിന്‍പിങ് വീട്ടുതടങ്കലില്‍’; നിരവധി അഭ്യൂഹങ്ങള്‍, പ്രചാരണം തള്ളി നിരീക്ഷകർ.

MTV News 0
Share:

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർണായക സമ്മേളനം ഒക്ടോബർ 16-ന് നടക്കാനിരിക്കെ പ്രസിഡന്റ് ഷി ജിൻപിങ് വീട്ടുതടങ്കലിലെന്ന് അഭ്യൂഹം. ചൈനീസ് പട്ടാളമായ പീപ്പിൾസ് ലിബറേഷൻ ആർമി(പി.എൽ.എ.) തലസ്ഥാനമായ ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ, ഇക്കാര്യങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രചാരണം അർഥശൂന്യമാണെന്ന് ചൈനീസ് നിരീക്ഷകരും അഭിപ്രായപ്പെട്ടു. ചൈനയിലെയോ അന്താരാഷ്ട്രതലത്തിലെയോ പ്രധാനപ്പെട്ട മാധ്യമങ്ങൾ അട്ടിമറി വാർത്തകളൊന്നും പ്രസിദ്ധീകരിച്ചില്ല.

ന്യൂ ഹൈലാൻഡ് വിഷൻ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സന്ദേശം ശ്രദ്ധനേടിയത്. ഇതിൽ പറയുന്നതനുസരിച്ച് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഷി ജിൻപിങ് ഉസ്ബെക്കിസ്താനിൽ പോയപ്പോഴാണ് അട്ടിമറിക്ക് ഗൂഢാലോചന നടന്നത്. മുൻ പ്രസിഡന്റ് ഹു ജിന്താവോയും മുൻ പ്രധാനമന്ത്രി വെൻ ജിബാവോയും ചേർന്ന് മുൻ പൊളിറ്റ് ബ്യൂറോ അംഗം സോങ് പിങ്ങിനെ കൂട്ടുപിടിച്ച് സെൻട്രൽ ഗാർഡ് ബ്യൂറോയുടെ (സി.ജി.ബി.) നിയന്ത്രണം ഏറ്റെടുത്തു. പ്രസിഡന്റിന്റെയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സ്ഥിരംസമിതി അംഗങ്ങളുടെയും സുരക്ഷാ ചുമതല സി.ജി.ബി.ക്കാണ്. ഉസ്ബെകിസ്താനിൽനിന്ന് മടങ്ങിയെത്തിയ ഷി ജിൻപിങ്ങിനെ വിമാനത്താവളത്തിൽ അറസ്റ്റുചെയ്യുകയും പി.എൽ.എ.യുടെ മേധാവിത്വത്തിൽനിന്ന് നീക്കുകയും ചെയ്തുവെന്നാണ് അഭ്യൂഹം.

ചൈനീസ് വംശജരായ വാൻജുൻ ഷീ, ജെനിഫർ ജെങ് തുടങ്ങിയ മനുഷ്യാവകാശ പ്രവർത്തകർ ബെയ്ജിങ്ങിലേക്ക് നീങ്ങുന്ന സൈനികവ്യൂഹം എന്ന വിശദീകരണത്തോടെ വീഡിയോ പങ്കുവച്ചു. ഇതോടെ ട്വിറ്ററിൽ ഷിജിൻപിങ്, ചൈനീസ് കൂ തുടങ്ങിയ ഹാഷ് ടാഗുകൾ ട്രെൻഡിങ്ങായി. ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യൻ സ്വാമിയെപ്പോലുള്ള പ്രമുഖർ നിജസ്ഥിതി അറിയാൻ താത്പര്യം പ്രകടിപ്പിച്ച് ട്വീറ്റുചെയ്തു.

ഷി ജിൻപിങ് ഉന്നതതല സൈനിക സെമിനാറിൽ പങ്കെടുത്തില്ല, യുദ്ധവിമാനങ്ങൾക്ക് യഥേഷ്ടം പറക്കാൻ യാത്രാ വിമാനങ്ങൾ റദ്ദാക്കി, പി.എൽ.എ. ജനറൽ ക്വിയോമിങ് പുതിയ പ്രസിഡന്റ് എന്നിങ്ങനെ അട്ടിമറി വാർത്തയെ പിന്തുണയ്ക്കുന്ന ഒട്ടേറെ പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.

ഷി ജിൻപിങ്ങിനെപ്പോലെ ശക്തനായ നേതാവിനെ അട്ടിമറിക്കാൻ, സ്വാധീനം കുറഞ്ഞ ഹു ജിന്താവോയ്ക്കും സംഘത്തിനും എളുപ്പമല്ലെന്ന് അട്ടിമറി വാർത്ത നിഷേധിക്കുന്നവർ പറയുന്നു. അഴിമതിക്കെതിരായ നടപടിയെന്ന പേരിൽ ഷി വിമർശകരായ രണ്ട് മുൻ മന്ത്രിമാർക്ക് ഈ ആഴ്ച വധശിക്ഷ ലഭിച്ചു. നാലു ഉന്നതോദ്യോഗസ്ഥർ ജയിലിലായി. പാർട്ടി കോൺഗ്രസോടെ ഷി മൂന്നാമതും ചൈനീസ് പ്രസിഡന്റായി അധികാരത്തിലെത്തുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഇതൊക്കെയാണ് അട്ടിമറി വാർത്ത തള്ളുന്നവരുടെ വിശദീകരണങ്ങൾ.

Share:
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർണായക സമ്മേളനം ഒക്ടോബർ 16-ന് നടക്കാനിരിക്കെ പ്രസിഡന്റ് ഷി ജിൻപിങ് വീട്ടുതടങ്കലിലെന്ന് അഭ്യൂഹം. ചൈനീസ് പട്ടാളമായ പീപ്പിൾസ് ലിബറേഷൻ ആർമി(പി.എൽ.എ.) തലസ്ഥാനമായ ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ, ഇക്കാര്യങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രചാരണം അർഥശൂന്യമാണെന്ന് ചൈനീസ് നിരീക്ഷകരും അഭിപ്രായപ്പെട്ടു. ചൈനയിലെയോ അന്താരാഷ്ട്രതലത്തിലെയോ പ്രധാനപ്പെട്ട മാധ്യമങ്ങൾ അട്ടിമറി വാർത്തകളൊന്നും പ്രസിദ്ധീകരിച്ചില്ല. ന്യൂ ഹൈലാൻഡ് വിഷൻ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സന്ദേശം ശ്രദ്ധനേടിയത്. ഇതിൽ പറയുന്നതനുസരിച്ച് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഷി...‘ചൈനയില്‍ അട്ടിമറി, ഷി ജിന്‍പിങ് വീട്ടുതടങ്കലില്‍’; നിരവധി അഭ്യൂഹങ്ങള്‍, പ്രചാരണം തള്ളി നിരീക്ഷകർ.