പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്‌തെന്ന്‌: അസം ഡി.എസ്‌.പി. അറസ്‌റ്റില്‍

MTV News 0
Share:
MTV News Kerala

പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ പലവട്ടം ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അസം ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ട്‌ (ഡി.എസ്‌.പി) അറസ്‌റ്റിലായി. ഗോലാഘട്ട്‌ ജില്ലയിലെ ലചിത്‌ ബോര്‍ഫുകന്‍ പോലീസ്‌ അക്കാദമിയില്‍ സേവനത്തിലുള്ള കിരണ്‍ നാഥ്‌ ആണ്‌ അറസ്‌റ്റിലായത്‌.
മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്‍ തന്നെ നിരന്തരം ബലാത്സംഗം ചെയ്‌തതായി ഇരയായ പതിനഞ്ചുകാരി ആരോപിച്ചു. നാഥ്‌ തന്നെ ബലമായി തന്റെ വീട്ടില്‍ അടച്ചിടുമായിരുന്നു. കുടുംബാംഗങ്ങളുടെ സഹായത്തോടെ കൊടിയ ഉപദ്രവം ഏല്‍പ്പിച്ചിരുന്നെന്നും അവള്‍ പറഞ്ഞു.
കുട്ടിയുടെ കുടുംബാംഗങ്ങള്‍ ശനിയാഴ്‌ച ഡെര്‍ഗാവ്‌ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. പിന്നാലെ ഞായറാഴ്‌ച ഇയാള്‍ക്കെതിരെ കേസെടുത്തു. ലഭ്യമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്‌ നാഥിനെ അറസ്‌റ്റ്‌ ചെയ്‌തതെന്ന്‌ അസം ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പോലീസ്‌ (ഡി.ജി.പി) ഗ്യാനേന്ദ്ര പ്രതാപ്‌ സിങ്‌ പറഞ്ഞു.
ഐ.പി.സി 376 (പതിനാറ്‌ വയസിന്‌ താഴെയുള്ള സ്‌ത്രീയെ ബലാത്സംഗം ചെയ്യുക), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), പോക്‌സോ സെക്ഷന്‍ 6 എന്നിവ പ്രകാരമാണ്‌ അറസ്‌റ്റ്‌. ഇരയുടെയും മറ്റ്‌ സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ്‌ അറിയിച്ചു.