യുദ്ധത്തില്‍ ജീവന്‍ നഷ്ടമായത് 1600 പേര്‍ക്ക് ; രാത്രിയിലും ഇസ്രായേലിന്റെ കനത്ത ബോംബിംഗ് ; ഹമാസിന്റെ 1200 കേന്ദ്രങ്ങള്‍ ആക്രമിച്ചു

MTV News 0
Share:

ഇസ്രായേലും ഹമാസും തമ്മില്‍ യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇസ്രായേലിലും ഗാസയിലുമായി ജീവന്‍ നഷ്ടമായത് 1,600 പേര്‍ക്ക്. ഇസ്രായേലിന്റെ 900 പേര്‍ക്കും ഗാസയില്‍ 700 പേര്‍ക്കും ജീവന്‍ നഷ്ടമായി. രൂക്ഷമായ സാഹചര്യം നിലനില്‍ക്കുന്ന ഗാസയില്‍ മൂന്നാം ദിവസവും ഇസ്രായേല്‍ അതിശക്തമായ വ്യോമാക്രമണം നടത്തി. രാത്രിയമുഴുവന്‍ ആക്രമണം തുടര്‍ന്നു.
ഇതുവരെ നടത്തിയിട്ടുള്ള ഏറ്റവും വലിയ വ്യോമാക്രമണം എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു തന്നെ പറഞ്ഞിരിക്കുന്നത്. ഹമാസിന്റെ 1299 കേന്ദ്രങ്ങളില്‍ ബോംബിട്ടെന്നാണ് വിവരം. ഹമാസിലെ ജനവാസകേന്ദ്രങ്ങളിലും ഇസ്രായേല്‍ ആക്രമണം നടത്തുകയും വന്‍കിട കെട്ടിടങ്ങള്‍ ഉള്‍പ്പെടെ തകര്‍ക്കുകയും ചെയ്തു. യുദ്ധം കൊണ്ട് ഗാസയില്‍ രണ്ടര ലക്ഷം പേരാണ് അഭയാര്‍ത്ഥികളായത്.
ഇവര്‍ സ്‌കൂളുകളിലും വീടുകളിലും മറ്റും അഭയം തേടിയിരിക്കുകയാണ്. സ്‌കൂളുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഇങ്ങിനെ ചെയ്തിരിക്കുന്നത്. 23 ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ആവശ്യ വസ്തുക്കള്‍ക്ക് പലയിടത്തും ക്ഷാമം നേരിടുകയാണ്. ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നതിന് പുറമേ ആശുപത്രികളിലും സ്ഥിതിഗതികള്‍ രൂക്ഷമാണ്. പല ആശുപത്രികളിലും മരുന്നുമില്ല ഡോക്ടര്‍മാരുമില്ല. ഇവിടെ എത്തിക്കുന്ന ഗുരുതരമായി പരിക്കേറ്റവരും മരണത്തിന് കീഴടങ്ങുകയാണ്.
വരും മണിക്കൂറുകളിലും കനത്ത വ്യോമാക്രമണം തുടരുമെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഞായറാഴ്ച ഇസ്രായേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തില്‍ 250 ലധികം പേര്‍ നഷ്ടമായിരുന്നു. ഇസ്രായേലില്‍ കടന്നുകയറിയ അവസാന ശത്രുവിനെ പൂര്‍ണ്ണമായും തുരുത്തി ഇസ്രായേലിനെ സംരക്ഷിക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ തന്റെ ചിന്തയെന്നാണ് നെതന്യാഹു പറയുന്നത്. ഹമാസിന്റെ 100 കണക്കിന് പേര്‍ ഇസ്രായേലില്‍ കടന്നുകയറിയെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഗാസയ്ക്ക് നേരെ ഇതുവരെ ഇസ്രായേല്‍ നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണ് ഇത്. ഇതിനൊപ്പം ഇസ്രായേല്‍ ലബനന്‍ അതിര്‍ത്തിയും ശക്തമാക്കുകയും ചെയ്തു.
അതേസമയം 30 ലേറെ ഇസ്രായേല്‍ പൗരന്മാര്‍ ബന്ദികളാക്കപ്പെട്ടിരിക്കുകയാണെന്ന് ഇസ്രായേല്‍ സമ്മതിച്ചു. ഇവരുടെ യാതൊരു വിവരവുമില്ല.
ആറ് ഇസ്രായേല്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുദ്ധത്തില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശ പൗരന്മാരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. ഫ്രാന്‍സ്, അര്‍ജന്റീന, തായ്‌ലന്റ്, നേപ്പാള്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെല്ലാം ഇതില്‍ പെടുന്നു.
പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഇസ്രായേലില്‍ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ്. വ്യോമസേനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇവരെല്ലാം ചെയ്യുന്നത്. ഇന്ത്യാക്കാരുടെ ഒഴിപ്പിക്കല്‍ കാര്യത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇന്ത്യ പല രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഇസ്രായേലിലെ ഇന്ത്യന്‍ എംബസിയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഒരു വിവരവും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
നാട്ടുകാരുടെ വിവരങ്ങള്‍ എംബസികളുടെ കൈവശമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഇന്ത്യാക്കാരെ മടക്കിക്കൊണ്ടുവരുന്ന കാര്യത്തില്‍ മേഖേലയിലെ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കാന്‍ സാധ്യതയണ്ട്. പല രാജ്യങ്ങളും വ്യോമസേനയെ ഉപയോഗിച്ച് നാട്ടുകാരെ മടക്കി കൊണ്ടുവരാന്‍ ശ്രമം നടത്തുമ്പോള്‍ ഇന്ത്യ വ്യോമ, നാവിക സേനയോട് കരുതലോടെ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേലില്‍ 20,000 ഇന്ത്യാക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഒഴിപ്പിക്കലില്‍ ശ്രീലങ്കയും നേപ്പാളും ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.