മുല്ലപ്പെരിയാര്‍, കേരളത്തിന് ആശ്വാസം

MTV News 0
Share:
MTV News Kerala

നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ബലം സംബന്ധിച്ച സുരക്ഷാ പരിശോധനക്ക് കേന്ദ്ര ജലവിഭവ കമീഷന്‍റെ അനുമതി ലഭിച്ചത് കേരളത്തിന് വലിയ ആശ്വാസമായി. അണക്കെട്ട് സുരക്ഷാ ഭീതി ഉയർത്തുന്നുവെന്ന കാരണത്താല്‍ പുതിയ അണക്കെട്ട് നിർമാണത്തിനുള്ള നടപടികള്‍ക്ക് കേരളം കാത്തിരിക്കുന്നതിനിടെയാണ് ജലവിഭവ കമീഷന്‍റെ സുപ്രധാന നീക്കം. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാർ അണക്കെട്ട് സംസ്ഥാനത്തിന് കടുത്ത സുരക്ഷാഭീഷണി ഉയർത്തുന്നുവെന്ന കേരളത്തിന്‍റെ വാദം അംഗീകരിക്കപ്പെട്ടു. ഇതിനുമുമ്ബ് 2011-ലാണ് അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടന്നത്. കേന്ദ്ര ജല കമീഷനിലെ വിദഗ്ധർ ഉള്‍പ്പെടെ അന്ന് നടത്തിയ പരിശോധനയുടെ ഫലം അട്ടിമറിക്കപ്പെട്ടതായി കേരളം പിന്നീട് വ്യക്തമാക്കിയിരുന്നു. ഒരു പതിറ്റാണ്ടിലധികം പിന്നിട്ടശേഷം വീണ്ടും സുരക്ഷാ പരിശോധനയ്ക്ക് കളമൊരുങ്ങുമ്പോള്‍ കേരളം ഇതെങ്ങനെ ഫലപ്രദമായി വിനിയോഗിക്കും എന്നതാണ് പ്രധാനം. 1896-ല്‍ കമീഷൻ ചെയ്യപ്പെട്ട അണക്കെട്ടില്‍നിന്ന് കാലപ്പഴക്കത്താല്‍ നിർമാണത്തിന് ഉപയോഗിച്ച സുർക്കി മിശ്രിതം വൻതോതില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. 1931-ലും 1961-65 കാലഘട്ടത്തിലുമായി ഒഴുകി നഷ്ടപ്പെട്ട സുർക്കിക്ക് പകരമായി 90 ടണ്ണിലധികം സിമന്റ് അണക്കെട്ടില്‍ ഉപയോഗിച്ച്‌ അറ്റകുറ്റപ്പണി നടത്തി. ഇതിന്‍റെ ബലത്തിലാണ് അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് വാദിക്കുന്നത്. അണക്കെട്ട് സുരക്ഷാ പരിശോധനയുടെ ഭാഗമായി മുമ്പ് കേരളം നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടിയിരുന്നു. പ്രധാന അണക്കെട്ടിന്‍റെ അടിത്തട്ട് വരെ മുങ്ങിയെത്തി ആധുനിക ക്യാമറയില്‍ ചിത്രങ്ങള്‍ പകർത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, നാവികസേനാംഗങ്ങള്‍ തേക്കടിയിലെത്തിയ ഉടൻ കുമളിയിലെ കേരള-തമിഴ്നാട് അതിർത്തി സ്തംഭിപ്പിച്ചായിരുന്നു തമിഴ്നാടിന്‍റെ പ്രതിഷേധം. ഇതോടെ കാര്യമായ പരിശോധനകള്‍ നടത്താതെ മുങ്ങല്‍ വിദഗ്ധർക്ക് മടങ്ങിപ്പോവേണ്ടി വന്നു. ഇപ്പോള്‍ കേന്ദ്ര ജല കമീഷൻ നല്‍കിയ അനുമതിയില്‍ രാജ്യാന്തര വിദഗ്ധരെ ഉള്‍പ്പെടുത്തി ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പരിശോധന നടത്താൻ കേരളം തയാറായാല്‍ വർഷങ്ങളായി തുടരുന്ന പ്രശ്നത്തിന് കൃത്യമായ മറുപടി ലഭ്യമാകും. 12 മാസത്തിനുള്ളില്‍ പരിശോധനകള്‍ പൂർത്തിയാക്കണമെന്ന നിർദ്ദേശവും കേരളം സമയബന്ധിതമായി നടപ്പാക്കേണ്ടതുണ്ട്. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ഡുഗല്‍, ശിവഗംഗ, രാമനാഥപുരം ജില്ലകളിലേക്കുള്ള വെള്ളം എന്ന നിലയില്‍ മുല്ലപ്പെരിയാർ തമിഴ്നാടിന്‍റെ വൈകാരിക വിഷയം കൂടിയാണ്.