മുഖ്യമന്ത്രി സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു; ചികിത്സയിലുളളവരെ നേരിൽ കണ്ടു

MTV News 0
Share:
MTV News Kerala

കൊച്ചി: യഹോവ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റവരെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ കളമശേരിയിലെത്തി. സെന്റ് പോൾസ് കോളേജിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ മുഖ്യമന്ത്രി സ്ഫോടനം നടന്ന സാമ്ര കൺവൻഷൻ സെന്റർ സന്ദർശിച്ചു. പിന്നാലെ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ കണ്ടു. ചികിത്സയിൽ കഴിയുന്നവരുടെ ആരോ​ഗ്യ സ്ഥിതിയെ കുറിച്ച് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. രോ​ഗികളെയും അവരുടെ ബന്ധുക്കളെയും കണ്ട് ആശ്വാസിപ്പിച്ചു.

മെഡിക്കൽ കോളേജിൽ നാലു പേർ ഐസിയുവിൽ കഴിയുന്നുണ്ട്. മെഡിക്കൽ കോളേജിൽ ചികിത്സയിലുളളവരെ സന്ദർശിച്ചതിന് പിന്നാലെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചു. അഞ്ചു പേരാണ് സൺറൈസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

പാലാരിവട്ടത്തുളള മെഡിക്കൽ സെന്ററിലും മുഖ്യമന്ത്രി സന്ദർശിച്ചു. നാലു പേരാണ് മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്നത്. ആസ്റ്റർ മെഡ്‍സിറ്റിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.