ജീവനെടുത്ത് മഴ: ഇന്ന് മാത്രം 9 മരണം, നിരവധി പേര്‍ക്ക് പരിക്ക്; വീടുകൾ തകര്‍ന്നു; വിദ്യാലയങ്ങൾക്ക് അവധി

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഒൻപത് പേര്‍ ഇന്ന് മാത്രം മഴക്കെടുതിയിൽ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു. പാലക്കാട് വീട് ഇടിഞ്ഞുവീണ് കിടപ്പുരോഗിയായ അമ്മയും മകനും മരിച്ചു. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് പേര്‍ മരിച്ചു. തിരുവല്ലയിലും വയനാട്ടിലും  ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. കനത്ത മഴയിലും കാറ്റിലും മരം വീണും മറ്റും നിരവധി വീടുകളാണ് തകര്‍ന്നത്. മലപ്പുറത്ത് മാത്രം 35 വീടുകൾക്ക് നാശമുണ്ടായി. ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലംഗ സംഘത്തെ അതിസാഹസികമായി ഫയര്‍ ഫോഴ്സ് രക്ഷിച്ചു. അതിനിടെ നാളെയും കനത്ത മഴ പെയ്യുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കോട്ടയം ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് വഴയിലയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണാണ് യാത്രക്കാരിയായ യുവതി മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്. പാലക്കാട് അലനല്ലൂർ വെള്ളിയാറിൽ കാണാതായ യൂസഫിന്റെ മൃതദേഹം മലപ്പുറം മേലാറ്റൂരിൽ ഇന്ന് കണ്ടെത്തി. മലപ്പുറം കാടാമ്പുഴയിൽ യുവാവ് കുളത്തിൽ വീണ് മരിച്ചു. മട്ടന്നൂര്‍ കോളാരിയിലെ കുഞ്ഞാമിന വയലിലെ വെള്ളക്കെട്ടിൽ വീണാണ് മരിച്ചത്. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് പെയിന്‍റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്‍റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വെള്ളിയാറിൽ കുളിക്കുന്നതിനിടെ കാണാതായ യൂസഫിന്‍റെ മൃതദേഹമാണ് മലപ്പുറം മേലാറ്റൂരിൽ കണ്ടെത്തിയത്. പാലക്കാട് അയിലൂർ മുതുകുന്നി പുഴയിൽ നാളികേരം പെറുക്കാൻ ഇറങ്ങി കാണാതായ പുത്തൻവീട്ടിൽ രാജേഷിനായുള്ള തിരച്ചിൽ തുടരുകയാണ്.

മലപ്പുറം ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും മരം വീണ് ആറു പേര്‍ക്ക് പരിക്കേറ്റു. താമരക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോയ്ക്ക് മുകളിൽ മരം വീണ് സാരമായി പരിക്കേറ്റ ഡ്രൈവർ അബ്ദുൾ ഹമീദിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടവണ്ണപ്പാറ പണിക്കരപുറായയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിൽ മരം വീണ് പരിക്കേറ്റ കണ്ടക്ടറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ തളിക്കുളം നമ്പിക്കടവില്‍ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. മലപ്പുറത്ത് 35 വീടുകൾ ഭാഗികമായി തകർന്നു. ജില്ലയിലാകെ 9.9 ഹെക്ടർ കൃഷിനാശം ഉണ്ടായി. 30,73,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

മഴയിലും കാറ്റിലും മരം വീണും സംസ്ഥാനത്ത് പലയിടത്തും വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.കോട്ടയം ജനറൽ ആശുപത്രിയിലെ മോർച്ചറി കെട്ടിടത്തിന് മുകളിൽ മരം വീണു. കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നതോടെ മോർച്ചറി പ്രവ‍ത്തനവും പോസ്റ്റമോർട്ടവും താത്കാലികമായി നിർത്തി. കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിലെ അഞ്ഞൂറ് വർഷം പഴക്കമുള്ള കാഞ്ഞിരമരം കടപുഴകി വീണ് നടപന്തലും ആനകൊട്ടിലും തകർന്നു.

കോഴിക്കോട്ട് 16 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചാലിയാര്‍ പുഴയിലേക്ക് ശക്തമായ നീരൊഴിക്ക് കാരണം കൈവഴികളായ ഇരുവഞ്ഞിപുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയര്‍ന്നു. കനത്ത മഴ കാരണം കോഴിക്കോട് ജില്ലയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കമ്മിറ്റിയുടെ (ഡിടിപിസി) കീഴിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രവും നാളെ പ്രവർത്തിക്കില്ല. കോഴിക്കോട് സരോവരം, ഭട്ട് റോഡ് ബീച്ച്, കാപ്പാട്, വടകര സാൻഡ്ബാങ്ക്സ്, അരീപ്പാറ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾക്ക് നാളെ അവധി .

അട്ടപ്പാടിയിൽ ഭവാനി പുഴ കരകവിഞ്ഞ് താവളം പാലം വെള്ളത്തനടിയിലായി. ശക്തമായ മഴയിൽ ഒരുവർഷം മുൻപ്മാത്രം പണിത വെങ്ങന്നിയൂർ പൈപ്പ് ലൈൻ പാലം പൊളിഞ്ഞു വീണു. ആളിയാറിൽ മൂലത്തറ റെഗുലേറ്ററിൻറെ ഷട്ടറുകൾ തുറന്നതിനാൽ ചിറ്റൂ൪ പുഴയോരത്ത് താമസിക്കുന്നവ൪ക്ക് ജാഗ്രതാ നി൪ദേശം നൽകി. ഭാരതപ്പുഴയിൽ നീരൊഴുക്ക് വ൪ധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ കൂടുതൽ ഷട്ടറുകളും തുറന്നു. മധ്യകേരളത്തിൽ മീനച്ചിലാറിലും മണിമലയാറ്റിലും പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു. ലോവർപെരിയാർ വൈദ്യുതി നിലയത്തിലെ സ്വിച്ച് യാർഡിലേക്ക് വീണ്ടും മണ്ണിടിഞ്ഞു വീണു. ഇടുക്കിയിൽ മലയോര മേഖലയിൽ മണ്ണിടിച്ചില്ലേ തുടർന്നുണ്ടായ ഗതാഗത തടസ്സം നീക്കി.

Share:
MTV News Keralaതിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഒൻപത് പേര്‍ ഇന്ന് മാത്രം മഴക്കെടുതിയിൽ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു. പാലക്കാട് വീട് ഇടിഞ്ഞുവീണ് കിടപ്പുരോഗിയായ അമ്മയും മകനും മരിച്ചു. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് പേര്‍ മരിച്ചു. തിരുവല്ലയിലും വയനാട്ടിലും  ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. കനത്ത മഴയിലും കാറ്റിലും മരം വീണും മറ്റും നിരവധി വീടുകളാണ് തകര്‍ന്നത്. മലപ്പുറത്ത്...ജീവനെടുത്ത് മഴ: ഇന്ന് മാത്രം 9 മരണം, നിരവധി പേര്‍ക്ക് പരിക്ക്; വീടുകൾ തകര്‍ന്നു; വിദ്യാലയങ്ങൾക്ക് അവധി