കൊവിഡ് കാലത്തെ ഭക്ഷ്യക്കിറ്റ് വിതരണം; റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ നല്‍കണമെന്ന് സുപ്രീം കോടതി

MTV News 0
Share:
MTV News Kerala

ന്യൂഡല്‍ഹി | കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തതിനു റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള കമ്മീഷന്‍ വിതരണം ചെയ്യാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. കിറ്റിന് അഞ്ചു രൂപ വച്ച് 10 മാസത്തെ കമ്മീഷന്‍ നല്‍കാനാണ് ഉത്തരവ്. 14,257 റേഷന്‍ കടക്കാര്‍ക്കാണ് കമ്മീഷന്‍ നല്‍കാനുള്ളത്. വിഷയത്തില്‍ സര്‍ക്കാരിന്റെ ഹരജി പരമോന്നത കോടതി തള്ളി.

കൊവിഡ് കാലത്ത് ക്മ്മീഷന്‍ ഇല്ലാതെ കിറ്റ് വിതരണം ചെയ്യണമെന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കമ്മീഷന്‍ നല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടെങ്കിലും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ റേഷന്‍ കടയുടമകള്‍ കോടതിയലക്ഷ്യ ഹരജി നല്‍കി. തുടര്‍ന്ന് കുടിശ്ശിക തീര്‍ത്തു നല്‍കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

സര്‍ക്കാര്‍ ഹരജി പരിഗണിച്ച സുപ്രീം കോടതി സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളുകയും കമ്മീഷന്‍ കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ കാലത്ത് 13 തവണയായി 11 കോടി കിറ്റുകളാണ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്തത്. ഒന്നാം
സര്‍ക്കാരിന്റെ കാലത്ത് 10 തവണ കിറ്റ് നല്‍കി. 2020ല്‍ ആദ്യം നല്‍കിയ കിറ്റിന് ഏഴ് രൂപ കണക്കാക്കിയും തുടര്‍ന്ന് ഓണക്കിറ്റിന് അഞ്ച് രൂപ വച്ചും വ്യാപാരികള്‍ക്കു കമ്മീഷന്‍ നല്‍കി. 2021 മേയില്‍ കിറ്റ് വിതരണത്തിനായി കമ്മീഷന്‍ ഉള്‍പ്പെടെ നല്‍കാന്‍ തുക അനുവദിച്ച് ഉത്തരവ് ഇറക്കി. എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കമ്മീഷന്‍ നല്‍കിയില്ല. പണമില്ലെന്നായിരുന്നു ന്യായീകരണം.

വേണ്ടത് ചെയ്യും: ഭക്ഷ്യമന്ത്രി സുപ്രീം കോടതി വിധി പരിശോധിച്ച് വേണ്ടത് ചെയ്യുമെന്ന് കേരള സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചു.