ഡ്രൈവിംഗ് ടെസ്റ്റ് കടുപ്പമുള്ളതാക്കുമെന്ന് ഗണേശ്കുമാര്‍

MTV News 0
Share:
MTV News Kerala

ശുപാര്‍ശയും കൊണ്ടുവന്ന് ഇനി ചുളുവില്‍ ലൈസന്‍സ് എടുത്തുകൊണ്ടുപോകാമെന്ന് കരുതേണ്ടെന്നും ഡ്രൈവിംഗ് ലൈസന്‍സിനുള്ള ടെസ്റ്റ് കടുപ്പമുള്ളതാക്കുമെന്നും ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍. വാഹനം ഓടിക്കുക എന്നതല്ല കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്നും പറഞ്ഞു. ലേണേഴ്‌സ് ടെസ്റ്റില്‍ ചോദ്യങ്ങളുടെ എണ്ണം കൂട്ടുന്നത് അടക്കം ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും എല്ലാ കാര്യങ്ങളും ക്യാമറയില്‍ പകര്‍ത്തി മൂന്ന് മാസം വരെ സൂക്ഷിക്കുമെന്നും പറഞ്ഞു.
ലേണേഴ്‌സ് എടുക്കുന്നതിനുള്ള ടെസ്റ്റില്‍ ചോദ്യങ്ങളുടെ എണ്ണം 20 ല്‍ നിന്നും 30 ആക്കി ഉയര്‍ത്തുകയും ചെയ്യും അതില്‍ 25 എണ്ണമെങ്കിലും ശരിയാക്കുകയും വേണം. അങ്ങിനെയുള്ളവരേ പരീക്ഷ പാസ്സാകു. വാഹനം കൈകാര്യം ചെയ്യുന്ന കാര്യത്തിനാണ് പ്രധാനം. അതിനാണ് പാര്‍ക്കിംഗ് റിവേഴ്‌സ് എടുക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോള്‍ വാഹനത്തിനുള്ളില്‍ സ്ത്രീകളോട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം മാന്യമായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള പരാതി ഉയര്‍ന്നാല്‍ മൂന്നു മാസ കാലയളവ് വരെ സൂക്ഷിക്കപ്പെട്ടിട്ടുള്ള ക്യാമറ ദൃശ്യങ്ങളില്‍ നിന്നും പരിശോധന നടത്താനാകും. രണ്ടാഴ്ച മുമ്പ് നടത്തിയ പ്രതികരണത്തിലും നിയമങ്ങള്‍ കടുപ്പമാക്കുമെന്ന് ഗണേശ്കുമാര്‍ പറഞ്ഞിരുന്നു.
ഓഫീസില്‍ നിന്നും അനുവദിക്കുന്ന ലൈസന്‍സിന്റെ എണ്ണം പരിമിതപ്പെടുത്തും. ദിവസം 20 ല്‍ൈസന്‍സില്‍ കൂടുതല്‍ അനുവദിക്കില്ല. ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനശൈലിയിലും മാറ്റം കൊണ്ടുവരുമെന്ന് ഗണേശ് കുമാര്‍ പറഞ്ഞു. 2023 ഡിസംബറിലായിരുന്നു ഗണേശ് കുമാര്‍ ആന്റണിരാജുവിന്റെ പകരക്കാരനായി ഗതാഗതവകുപ്പ് ഏറ്റെടുത്തത്. മന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായിട്ടായിരുന്നു ഗണേശ്കുമാര്‍ ഗതാഗതമന്ത്രിയായത്. ദിവസം 500 ലൈസന്‍സ് വിതരണം ചെയ്ത് ഗിന്നസ് ബുക്കില്‍ കയറാന്‍ ഗതാഗതവകുപ്പിന് ഒരു പ്ലാനുമില്ലെന്നും മതിയായ പരിശീലനം കിട്ടിയ ശേഷം ലൈസന്‍സ് നേടിയാല്‍ മതിയെന്നും ഗണേശ്കുമാര്‍ രണ്ടാഴ്ച മുമ്പ് പറഞ്ഞിരുന്നു.