
ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ പെട്ടു; സമയത്തിന് ആശുപത്രിയിൽ എത്താനാകാതെ രണ്ട് രോഗികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: ദേശീയപാത നിർമാണം മൂലമുള്ള ബ്ലോക്കിൽപെട്ട് ആംബുലൻസുകൾ മുന്നോട്ടെടുക്കാൻ കഴിയാതായതോടെ രണ്ട് രോഗികൾക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രിയാണ് സമയത്തിന് ആശുപത്രിയിലെത്താൻ സാധിക്കാതെ രോഗികൾ ഹൃദയാഘാതം മൂലം മരിച്ചത്.
മലപ്പുറം കാക്കഞ്ചേരിയിലുണ്ടായ ബ്ലോക്കിൽ കുടുങ്ങിയാണ് രണ്ട് രോഗികൾ മരിച്ചത്. ഇവിടം ദേശീയപാത നിർമാണം നടക്കുന്നതിനാൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. മലപ്പുറം എടരിക്കോട് സ്വദേശിനി സുലേഖ, വള്ളിക്കുന്ന് സ്വദേശി ഷജിൽ കുമാർ എന്നിവർക്കാണ് ദാരുണാന്ത്യം ഉണ്ടായത്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബ്ലോക്കിൽപെടുകയായിരുന്നു.
കോട്ടയ്ക്കലിൽ നിന്നാണ് സുലേഖയെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കാക്കഞ്ചേരിയിൽ എത്തിയതോടെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ പെട്ടു. അരമണിക്കൂറോളം ആംബുലൻസ് മുൻപോട്ടും പിൻപോട്ടും അനങ്ങാൻ കഴിയാതെ പെട്ടുപോകുകയായിരുന്നു. ഇതിനിടെ രോഗിക്ക് ഹൃദയാഘാതമുണ്ടായി. അടുത്തുള്ള ആശുപത്രിയിൽ സുലേഖയെ ഒരുവിധത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഷജിലിനെ വഹിച്ചിരുന്ന ആംബുലൻസ് കാക്കഞ്ചേരിയിലെ ഗതാഗതക്കുരുക്കിൽ പെട്ടത്. ചേളാരിയിലെ ആശുപത്രിയിൽ നിന്ന് 20 മിനുട്ടാണ് മെഡിക്കൽ കോളേജിലേക്ക് വേണ്ട ദൂരം. എന്നാൽ കാക്കഞ്ചേരിയിൽ എത്തിയതോടെ ഇരുവശങ്ങളിലേക്കും തിരിക്കാനാകാത്ത വിധം കുടുങ്ങി. ഗതാഗതക്കുരുക്കിനിടയിൽ നിന്നും വാഹങ്ങൾ വഴി ഉണ്ടാക്കിനൽകാൻ പരമാവധി ശ്രമിച്ചെങ്കിലും ആംബുലൻസിന് കടന്നുപോകാൻ സാധിച്ചില്ല.
© Copyright - MTV News Kerala 2021





View Comments (0)