തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടികയില്‍ 2.83 കോടി വോട്ടര്‍മാര്‍

MTV News 0
Share:

സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,83,12,463 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്.

 

1,33,52,951 പുരുഷന്‍മാരും 1,49,59,245 സ്ത്രീകളും 276 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് പട്ടികയില്‍ ഉള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2,087 പേരുണ്ട്.

14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3,240 വാര്‍ഡുകളിലെയും ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. അതാത് വോട്ടര്‍പട്ടിക കമ്മിഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.

 

കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിങ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ ആര്‍ ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി ജൂലൈ 23 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ആകെ 2,66,78,256 വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 29,81,310 പുതിയ അപേക്ഷകരുണ്ടായിരുന്നു. ഉള്‍ക്കുറിപ്പ് തിരുത്തുന്നതിന് 13,859 പേരും വാര്‍ഡ് /പോളിങ് സ്റ്റേഷന്‍ മാറുന്നതിന് 1,80,789 പേരും അപേക്ഷിച്ചിരുന്നു. പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിന് ആകെ 4,88,024 ആക്ഷേപങ്ങളാണ് ലഭിച്ചിരുന്നത്.

 

2020-ലെ പൊതുതെരഞ്ഞെടുപ്പിന് ആകെ 2,76,56,910 (1,31,72,755 പുരുഷന്‍മാരും, 1,44,83,915 സ്ത്രീകളും, 240 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും) വോട്ടര്‍മാരാണുണ്ടായിരുന്നത്. പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2,162 പേരാണുണ്ടായിരുന്നത്.