
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3364 അമ്മമാർ പ്രസവത്തിനിടെ മരിച്ചു; കണക്ക് പുറത്ത് വിട്ട് കർണാടക സർക്കാർ
ബെംഗളൂരു: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കർണാടകയിൽ 3350ലേറെ അമ്മമാർ പ്രസവത്തിനിടെ മരിച്ചെന്ന് സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസാണ് ഈ വിവരം അറിയിച്ചത്. ബിജെപി അധികാരത്തിലിരിക്കെയാണ് ഈ മരണങ്ങളിലേറെയും നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2019-20ൽ 662 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. 2020-21ൽ 714, 2021-22ൽ 595, 2022-23ൽ 527, 2023-24ൽ 518 എന്നിങ്ങനെയാണ് പ്രസവത്തിനിടെ മരിച്ച അമ്മമാരുടെ എണ്ണം. ഈ വർഷം ഇതുവരെ 348 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. കൊവിഡ് കാലത്തായിരുന്നു ഈ മരണങ്ങളിലേറെയും നടന്നത്. അഞ്ച് വർഷത്തിനിടെ പ്രസവത്തെ തുടർന്ന് മരിച്ച അമ്മമാരുടെ എണ്ണം 3364 ആണെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
ബെല്ലാരി ഗവൺമെൻ്റ് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ നിലവാരമില്ലാത്ത മരുന്ന് കുത്തിവെച്ചതിനെ തുടർന്ന് അഞ്ച് അമ്മമാർ മരിച്ചത് വിവാദമായിരുന്നു. ഈ വിഷയത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി അതിരൂക്ഷ വിമർശനം അഴിച്ചുവിട്ട പശ്ചാത്തലത്തിലാണ് കർണാടക സർക്കാർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രസവത്തിനിടെ മരിച്ച അമ്മമാരുടെ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.
© Copyright - MTV News Kerala 2021
View Comments (0)