തൃഷയുടെ ഓള്‍റൗണ്ട് പ്രകടനം! ദക്ഷിണാഫ്രിക്കയെ തകര്‍ത്തു, അണ്ടര്‍ 19 വനിതാ ലോകകപ്പ് ഇന്ത്യ നിലനിര്‍ത്തി

MTV News 0
Share:
MTV News Kerala

ക്വാലലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യ നിലനിര്‍ത്തി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലോക കിരീടം ഉയര്‍ത്തിയത്. ക്വാലാലംപൂര്‍, ബയുമാസ് ഓവലില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 83 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. ഗൊങ്കടി തൃഷ (44), സനിക ചാല്‍കെ (26) പുറത്താവാതെ നിന്നു. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ തൃഷ തന്നെയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നാല് ഓവറില്‍ 15 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ 10 റണ്‍സ് മാത്രമാണ് ആയുഷി വിട്ടുകൊടുത്തത്.

ഇന്ത്യക്ക് വേണ്ടി ഒന്നാം വിക്കറ്റില്‍ 36 റണ്‍സ് ചേര്‍ത്ത ശേഷം കമാലിനി (8) ആദ്യം മടങ്ങി. എന്നാല്‍ ആദ്യ വിക്കറ്റ് നഷ്ടമൊന്നും ഇന്ത്യയുടെ വിജയത്തെ ബാധിച്ചില്ല. തൃഷ – ചാല്‍കെ സഖ്യം അനായാസം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 48 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു തൃഷയുടെ ഇന്നിംഗ്‌സ്. ചാല്‍ക്കെ നാല് ബൗണ്ടറികള്‍ നേടി. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. നിശ്ചിത ഓവറില്‍ എല്ലാവരും പുറത്തായി.

ക്യാപ്റ്റന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ദക്ഷണാഫ്രിക്കയുടെ തുടക്കം. പവര്‍ പ്ലേ തീരുന്നിന് മുമ്പ് തന്നെ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ സിമോണെ ലോറന്‍സിന്റെ (0) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. അപ്പോള്‍ 11 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. നാലാം ഓവറിന്റെ അവസാന പന്തില്‍ ജെമ്മ ബോത്തയും (16) മടങ്ങി. ഷബ്‌നത്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കമാലിനി ക്യാച്ചെടുക്കുകയായിരുന്നു. പിന്നാലെ ദിയാറ രാംലകനും (3) മടങ്ങി.

മാറ്റം ഉറപ്പ്, ഷമി തിരിച്ചെത്തിയേക്കും! സഞ്ജുവിന് അതിനിര്‍ണായകം; ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടി20 ഇന്ന്

മധ്യനിരയില്‍ ബാറ്റേന്തിയ ക്യാപ്റ്റന്‍ കയ്‌ല റെയ്‌നെകെ (7), കരാബോ മെസോ (10) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ക്യാപ്റ്റന് ഏഴ് റണ്‍സെടുക്കാന്‍ 21 പന്തുകള്‍ വേണ്ടി വന്നു. മെസോ 26 പന്തിലാണ് 10 റണ്‍സെടുത്തത്. ഇരുവരും 45 പന്തുകള്‍ കളിച്ചെങ്കിലും 20 റണ്‍സ് മാത്രമാണ് കൂട്ടിചേര്‍ക്കാനായത്. കയ്‌ലയെ പുറത്താക്കി ഗൊങ്കടി തൃഷ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ മോസെ ആയുഷിയുടെ പന്തില്‍ ബൗള്‍ഡായി. 23 റണ്‍സെടുത്ത മീകെ വാന്‍ വൂസ്റ്റ്, തൃഷയുടെ പന്തില്‍ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ സെഷ്‌നി നായ്ഡു, തൃഷയുടെ തന്നെ തൊട്ടടുത്ത പന്തില്‍ ബൗള്‍ഡായി. ഫയ് കൗളിംഗ് (15), മൊണാലിസ ലെഗോഡി (0) എന്നിവര്‍ വൈഷ്ണവി ശര്‍മയുടെ ഒരോവറില്‍ പുറത്താവുകയും ചെയ്തു.

ഇന്ത്യന്‍ ടീം: കമാലിനി (വിക്കറ്റ് കീപ്പര്‍), ഗോങ്കടി തൃഷ, സനിക ചാല്‍ക്കെ, നിക്കി പ്രസാദ് (ക്യാപ്റ്റന്‍), ഈശ്വരി അവ്‌സാരെ, മിഥില വിനോദ്, ആയുഷി ശുക്ല, ജോഷിത വി ജെ, ശബ്‌നം ഷക്കീല്‍, പരുണിക സിസോദിയ, വൈഷ്ണവി ശര്‍മ.