
കത്തികാട്ടി മൊബൈൽ ഫോൺ കവർന്ന കേസ്; ഒളിവിലായിരുന്ന രണ്ട് പേർ കൂടി അറസ്റ്റിൽ
കുറ്റിക്കാട്ടൂരിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന കേസിൽ ഒളിവിലായിരുന്ന രണ്ട് പേർ കൂടി അറസ്റ്റിൽ. ചൂലൂർ വെള്ളലശ്ശേരി തൊങ്ങന്നൂർകുഴി വീട്ടിൽ ജംഷാദ് (18), വെള്ളിപറമ്പ് പൂവൻപറമ്പത്ത് മീത്തൽ വീട്ടിൽ ആദിത്യൻ (19) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ നാല് പ്രതികളും പിടിയിലായി.കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം കുന്നത്ത്ചേരി വീട്ടിൽ ആദർശ് (20), മലപ്പുറം വാഴക്കാട് സ്വദേശി പുതിയത്തിങ്കൽ വീട്ടിൽ നിജാസ് (18) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.സെപ്റ്റംബർ 12ന് രാത്രി കുറ്റിക്കാട്ടൂർ എ.എ. ചിക്കൻ സ്റ്റാളിന് പിന്നിലെ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ അതിക്രമിച്ച് കയറിയ പ്രതികൾ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തശേഷം മൊബൈൽ ഫോൺ കവർന്നുകൊണ്ടുപോകുകയായിരുന്നു.സംഭവ ദിവസം നാട്ടുകാർ തടഞ്ഞുവെച്ച ആദർശിനെയും നിജാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെട്ട് ഒളിവിൽ പോയ ജംഷാദിനെയും ആദിത്യനെയും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇരുവരെയും വീട്ടിൽവെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ യൂനുസ്, മുരളി, സജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഷാജി, ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
© Copyright - MTV News Kerala 2021





View Comments (0)