കോടിയേരിയുടെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും: സംസ്‌ക്കാരം തിങ്കളാഴ്ച

MTV News 0
Share:
MTV News Kerala

അന്തരിച്ച മുന്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് കണ്ണൂരിലെത്തിക്കും. നാളെ (02/10) പൂര്‍ണ്ണമായും തലശ്ശേരി ടൗണ്‍ ഹാളില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് കോടിയേരി മാടപ്പീടികയിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെ 10 മണി വരെ പൊതുദര്‍ശനം നടക്കും.

തിങ്കള്‍ രാവിലെ 11 മുതല്‍ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് 3 മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം നടക്കുക. തിങ്കളാഴ്ച മാഹി, തലശ്ശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ആദരസൂചകമായി ഹര്‍ത്താല്‍ ആചരിക്കും.

ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്ന കോടിയേരി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 8 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. മരണ സമയത്ത് ഭാര്യ വിനോദിനി, മക്കളായ ബിനീഷ്, ബിനോയ് എന്നിവര്‍ അടുത്തുണ്ടായിരുന്നു. ചെന്നൈയില്‍ നിന്ന് കോടിയേരിയുടെ ഭൗതികദേഹം എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെ വീട്ടിലേയ്ക്ക് എത്തിക്കും.

മൂന്ന് തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി കണ്ണൂരില്‍ നിന്നും സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയിലും ഒടുവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും അദ്ദേഹം എത്തി. തലശേരിയില്‍ നിന്ന് അഞ്ചു തവണ (1982, 1987, 2001, 2006, 2011) നിയമസഭാംഗമായിട്ടുണ്ട്. 2006 മുതല്‍ 2011 വരെആഭ്യന്തരമന്ത്രിയായും കോടിയേരി ബാലകൃഷ്ണന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.