
തുണിക്കുള്ള നിറംചേർത്ത് പഞ്ഞിമിഠായി നിർമാണം, അരികെ പൊട്ടിയൊഴുകുന്ന കക്കൂസ്; ഉടമയ്ക്കെതിരേ കേസെടുത്തു
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ അനധികൃത മിഠായി നിർമ്മാണ കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന നിറങ്ങൾ കലർത്തിയാണ് പഞ്ഞിമിഠായി നിർമിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
കഴിഞ്ഞ ആറുമാസമായി കരുനാഗപ്പള്ളി പുതിയകാവിൽ ഈ മിഠായി നിർമാണ കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നു. ബോംബെ മിഠായി, അല്ലെങ്കിൽ പഞ്ഞിമിഠായി എന്ന് അറിയപ്പെടുന്ന ഉത്പന്നമാണ് ഇവിടെ നിർമിച്ചിരുന്നത്. 25-ലധികം ഇതര സംസ്ഥാനതൊഴിലാളികളാണ് നിർമാണം നടത്തിയിരുന്നത്. വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു തൊഴിലാളികളുടെ താമസവും. മിഠായി ഉത്പാദിപ്പിക്കുന്ന കേന്ദ്രത്തിന് തൊട്ടു സമീപത്തായി കക്കൂസിന്റെ ടാങ്ക് പൊട്ടി അതിൽ നിന്നുള്ള മലിനജലംപുറത്തേക്ക് ഒഴുകുന്നുണ്ട്. ഇതിന് സമീപത്ത് വെച്ചായിരുന്നു മിഠായിയുടെ ഉത്പാദനം.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ആണ് പരിശോധന നടത്തിയത്. ഡെപ്യൂട്ടി കമ്മിഷണർ തോമസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുമ്പോൾ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ മിഠായി നിർമ്മാണം നടക്കുകയായിരുന്നു. വിൽപ്പനയ്ക്കായി തയ്യാറാക്കി വെച്ചിരിക്കുന്ന ആയിരത്തോളം കവർ മിഠായികൾ നശിപ്പിച്ചിട്ടുണ്ട്.
സംഭവത്തിൽ കെട്ടിട ഉടമയ്ക്കെതിരേയും 25 ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെട്ടിട ഉടമസ്ഥൻ തന്നെയാണ് മിഠായിയുടെ ഉത്പാദനം നടത്തിയിരുന്നതെന്നാണ് വിവരം. ബീച്ചുകളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് ഈ മിഠായി വിൽപ്പന നടത്തിയിരുന്നത്.
© Copyright - MTV News Kerala 2021





View Comments (0)