താമരശ്ശേരി ചുരത്തിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്; ദുരിതം പേറി യാത്രക്കാർ

MTV News 0
Share:
MTV News Kerala

വൈത്തിരി: വയനാട് ചുരത്തിലെ വളവിൽ ചരക്കു ലോറികൾ തകരാറിലായതിനെ തുടർന്ന് ഇതുവഴിയുള്ള യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് എട്ടാംവളവിൽ അമിത ഭാരം കയറ്റി വന്ന മൾട്ടി ആക്സിൽ ലോറി നിന്നുപോയത്.

ചെറു വാഹനങ്ങൾ ഒറ്റ വരി ആയി കടന്നുപോയെങ്കിലും കടന്നുപോകാനാകാതെ കർണാടകയുടെ ബസും മറ്റൊരു ലോറിയും വളവിൽ കുടുങ്ങിയതോടെ വാഹനങ്ങൾ മൊത്തത്തിൽ നിശ്ചലമായി.

അവധി ആഘോഷത്തിനെത്തിയ ആയിരങ്ങൾ ചുരത്തിൽ കുടുങ്ങി. അടിവാരം മുതൽ വയനാട് ചുണ്ടേൽ വരെ വാഹനങ്ങളുടെ നിര നീണ്ടു. ദാഹജലം കിട്ടാതെയും പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാനാകാതെയും യാത്രക്കാർ വലഞ്ഞു.

*ഗതാഗതക്കുരുക്കിന് പരിഹാരം ബൈപാസ് മാത്രം -ടി. സിദ്ദീഖ് എം.എൽ.എ*

വയനാട് ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന യാത്ര കുരുക്കിന് ശാശ്വത പരിഹാരം നിർദ്ദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡ് നടപ്പിലാക്കുക മാത്രമാണെന്ന് ടി. സിദ്ദീഖ് എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു. ഈ ആവശ്യം മന്ത്രി തലത്തിലും നിയമസഭയിലും ഉന്നയിച്ചുവെങ്കിലും നാളിതുവരെ യാതൊരു നടപടിയുമുണ്ടായില്ല.

14 തവണയാണ് യാത്ര മുടങ്ങി ചുരത്തിൽ ജനപ്രതിനിധിയായ താൻ കുടുങ്ങിയത്. ഗതാഗത കുരുക്ക് വയനാടിന്‍റെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കും. ബൈപാസ് റോഡിന്റെ നടപടികൾ അടിയന്തിരമായി നടപ്പാക്കുവാൻ മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രിയെയും പ്രത്യേകം നേരിൽ കണ്ടു ആവശ്യമുന്നയിക്കുമെന്നും എം.എൽ.എ പറഞ്ഞു.