
കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം; സമയോചിത ഇടപെടലിൽ ഒഴിവായത് വൻദുരന്തം
സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ നഗരത്തിൽ വൻദുരന്തം ഒഴിവായി. ശനിയാഴ്ച രാത്രി പത്തോടെയാണ് സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപത്തുള്ള ആക്രിക്കടയിൽ വൻ തീപ്പിടിത്തമുണ്ടായത്. പി. സിദ്ദിഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയ്ക്ക് പുറകിൽ ബീച്ചിൽ മാലിന്യം കൂട്ടിയിട്ടിരുന്ന ഭാഗത്താണ് പെട്ടെന്ന് തീ പടർന്നുപിടിച്ചത്. കൂട്ടിയിട്ടതിൽ പ്ലാസ്റ്റിക്കുകൾ കൂടുതലുണ്ടായിരുന്നത് തീപടരുന്നതിന് കാരണമായി.വലിയ സ്ഫോടനശബ്ദത്തോടെയാണ് തീ പടർന്നുപിടിച്ചതെന്ന് പ്രദേശത്തുള്ളവർ പറഞ്ഞു. ഇവർ തീയണയ്ക്കാൻ ശ്രമിക്കുന്നതിനൊപ്പം അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. പെട്രോൾ പമ്പ് അടുത്തുള്ളതും രാത്രിയിൽ അപകടസമയത്ത് പ്രദേശത്ത് ഭക്ഷണം കഴിക്കാനും മറ്റുമായി എത്തിയ ധാരാളം ആളുകൾ ഉണ്ടായിരുന്നതും ആശങ്കയ്ക്കിടയാക്കി. എന്നാൽ, ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേ നയുടെയും പോലീസിൻ്റെയും കാരണം തൊട്ടടുത്തുള്ള പെട്രോൾ പമ്പിലേക്ക് തീ പടരാതെ സമയോചിതമായ ഇടപെടൽ വൻദുരന്തം ഒഴിവാക്കാനായി. പ്രദേശത്ത് അധികം ഗതാഗതതടസ്സവും ഉണ്ടായില്ല.മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിൽനിന്നും ബീച്ച് അഗ്നിരക്ഷാ നിലയത്തിൽനിന്നുമായി രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയാണ് പതിനൊന്നു മണിയോടെ തീ പൂർണമായും അണച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മഴപെയ്ത് മിനിറ്റുകൾക്കുശേഷം എങ്ങനെയാണ് അവിടെ ഇത്തരമൊരു തീപിടുത്തമുണ്ടായതെന്നതിനും വ്യക്തതയില്ല. ഷെഡിൽ ആരുമില്ലാതിരുന്നതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല
© Copyright - MTV News Kerala 2021





View Comments (0)