
ഒറ്റക്കൈയിലേന്തിയ വെള്ളകീബോർഡിലൂടെ പറന്നുനടക്കുകയായിരുന്നു സ്റ്റീഫൻ ദേവസിയുടെ വിരലുകൾ. കണ്ണഞ്ചിപ്പിക്കുന്ന വർണവിളക്കുകളുടെ പ്രകാശപ്രളയത്തിൽ മുങ്ങി ആദ്യമത് ‘സാഗർ ഏലിയാസ് ജാക്കി’ സിനിമയുടെ പശ്ചാത്തലസംഗീതം ഉരുവിട്ടു. തൊട്ടുപുറകെ ‘കുനുകുനെ ചെറുകുറുനിരകൾ’ ആയി ഒഴുകി. സ്റ്റീഫന്റെ വേഗവിരലുകൾ ഇന്ദ്രജാലം തീർത്ത ഫ്യൂഷൻസംഗീതത്തിന്റെ മാസ്മരികവേഗവുമായി ഏഴുനാൾ നീണ്ട ജില്ലാതല ഓണാഘോഷത്തിന് ധന്യമായ സമാപനം.സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ഡി.ടി.പി.സി.യുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ സമാപനസമ്മേളനം മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ കെ. ജയന്ത് എം.എൽ.എ. അധ്യക്ഷനായി. എം.എൽ.എ.മാരായ കെ. പ്രവീൺകുമാർ, എം.എ. റസാഖ്, വി.കെ. ഫൈസൽ ബാബു, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.എം. നിയാസ്, ജില്ലാ പോലീസ് മേധാവി എ.പി. ഷൗക്കത്തലി, ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജി. അഭിലാഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
തദ്ദേശസ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച പൂക്കളമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. വിജയികളായ കുന്ദമംഗലം, വേളം, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകൾ യഥാക്രമം ഒരുലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെ കാഷ് പ്രൈസും ട്രോഫിയും ഏറ്റുവാങ്ങി. വിവിധ മേഖലകളിൽനിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള ഉപഹാരവും സമ്മാനിച്ചു.
© Copyright - MTV News Kerala 2021





View Comments (0)