
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; മലയോരത്ത് ജാഗ്രത,വടകര ദേശീയ പാതയില്‍ മണ്ണിടിഞ്ഞു
മഴ കനത്തതോടെ സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ നാശം. ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത.വടകര മുക്കാളി ദേശീയ പാതയില്‍ മണ്ണിടിഞ്ഞു.ദേശീയപാതയില്‍ നിര്‍മ്മാണ പ്രവൃത്തി നടന്ന് കൊണ്ടിരിക്കുന്ന ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന ഭാഗത്താണ് മണ്ണും കല്ലുകളും ഉള്‍പ്പെടെ വീണത്. തൊഴിലാളികള്‍ ആരും ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. അപകട സാധ്യത കണക്കിലെടുത്ത് ദേശീയപാതയില്‍ ഒരു ഭാഗത്ത് കൂടെയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.കനത്ത മഴയിൽ മലപ്പുറം വേങ്ങര പെരണ്ടക്കലിൽ വീട് തകർന്നു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. വേങ്ങര പെരണ്ടക്കൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ സമീറിന്റെ വീടാണ് പൂർണമായും തകർന്നത്. പുലർച്ചെ നാലു മണിയോടെയാണ് സംഭവം. സംഭവ സമയത്ത് വീട്ടിൽ സമീറും ഭാര്യയും നാലു മക്കളും ഉണ്ടായിരുന്നു. ഉഗ്രശബ്ദം കേട്ട് വീട്ടിൽ നിന്നും ഇറങ്ങിയതിനാൽ അപകടത്തിൽ നിന്നും രക്ഷപെട്ടു.മഴക്കെടുതിയിൽ ഏഴ് ജീവനുകളാണ് ഇന്നലെ നഷ്ടമായത്. പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞ് അമ്മയും മകനും മരിച്ചു. ഇടുക്കി കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശിക്കും അടൂര്‍മലയില്‍ വീട്ടമ്മക്കും ജീവന്‍ നഷ്ടമായി. മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസുകാരനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോട്ടയം വാകത്താനം ചക്കന്‍ ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരനും ജീവന്‍ നഷ്ടമായി. മലപ്പുറത്തുതന്നെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരനും മരിച്ചു.ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കു സര്‍ക്കാര്‍ ധനസഹായം നല്‍കും. വീടുകളും കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ മതിയായ ധനസഹായം ഉറപ്പാക്കും. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)