
ഓണക്കാലത്ത് കർഷകർക്ക് മികച്ച വിപണിയും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങളും ഉറപ്പാക്കുന്നതിനായി കൃഷി വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2,000 ഓണവിപണികൾ സംഘടിപ്പിക്കും. ‘കർഷകന് മികച്ച വില, ഉപഭോക്താവിന് ന്യായവില’ എന്ന സന്ദേശമുയർത്തിയാണ് കൃഷിഭവനുകൾ, വി.എഫ്.പി.സി.കെ, ഹോർട്ടികോർപ് എന്നിവയുടെ നേതൃത്വത്തിൽ ഓണവിപണി ഇടപെടൽ നടത്തുന്നത്.ഇടനിലക്കാരുടെ ഇടപെടൽ പരമാവധി കുറച്ച് കർഷകരിൽനിന്ന് നേരിട്ട് പഴം-പച്ചക്കറികൾ സംഭരിച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് കർഷകച്ചന്തകളിലൂടെ ഒരുക്കുന്നത്. പൊതുവിപണിയിലെ മൊത്തവിലയേക്കാൾ 10 ശതമാനം അധികവില നൽകി കർഷകരിൽനിന്ന് പച്ചക്കറികൾ സംഭരിക്കും. ചില്ലറവിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയും ചെയ്യും.എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും ഉറപ്പാക്കിയിട്ടുണ്ട്. ആകെ 2,000 വിപണികളിൽ 1,074 എണ്ണം കൃഷിവകുപ്പും 160 എണ്ണം വി.എഫ്.പി.സി.കെ.യും 766 എണ്ണം ഹോർട്ടികോർപും സംഘടിപ്പിക്കും.കൃഷിഭവനുകൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ, കർഷക കൂട്ടായ്മകൾ, ഇക്കോഷോപ്പുകൾ, ക്ലസ്റ്ററുകൾ, കൃഷിക്കൂട്ടങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് വിപണികൾ പ്രവർത്തിക്കുക.കർഷകച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് കുടപ്പനക്കുന്ന് കൃഷിഭവൻ അങ്കണത്തിൽ നടക്കും. ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കും.
© Copyright - MTV News Kerala 2021





View Comments (0)