
ബെംഗളൂരുവിൽ നഴ്‌സിങ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; പ്രിൻസിപ്പലിനും അസി. പ്രൊഫസർക്കും സസ്പെൻഷൻ
ബെംഗളൂരു: കർണാടകയിലെ ദയാനന്ദ് സാഗർ കോളേജ് ഹോസ്റ്റലിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിലിനും അസിസ്റ്റന്റ് പ്രൊഫസർക്കും സസ്പെൻഷൻ. പ്രിൻസിപ്പൽ സന്താനത്തെയും അസിസ്റ്റന്റ് പ്രൊഫസർ സുജിതയെയുമാണ് സസ്പെൻഡ് ചെയ്തത്. ഇരുവരുടേയും മാനസിക പീഡനമാണ് അനാമികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്മെന്റിന്റെ നടപടി.
കണ്ണൂർ മുഴുപ്പിലങ്ങാട് ഗോകുലത്തിൽ വിനീതിന്റെ മകളാണ് അനാമിക. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരുടെ പീഡനം കാരണം അനാമിക മാനസിക വിഷമത്തിലായിരുന്നുവെന്ന് സഹപാഠികൾ ആരോപിച്ചിരുന്നു. അനാമിക മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. തന്നോട് വട്ടാണോ എന്നതുൾപ്പെടെ ചോദിച്ചുവെന്നും ഇവിടെ നിന്നാൽ പാസാക്കാതെ സപ്ലിയടിപ്പിക്കുക മാത്രമാണ് ഉണ്ടാവുകയെന്നും പറയുന്ന ഓഡിയോ സന്ദേശമായിരുന്നു പുറത്തുവന്നത്.
അതേസമയം അനാമിക എഴുതിയ ആത്മഹത്യാ കുറിപ്പുകളിൽ ഒന്ന് കാണാനില്ലെന്നാണ് സഹപാഠികളുടെ ആരോപണം. രണ്ട് ആത്മഹത്യാ കുറിപ്പുകൾ അനാമിക എഴുതിയിരുന്നു. ഒന്ന് കുടുംബത്തെ കുറിച്ചും മറ്റൊന്ന് കോളേജ് മാനേജ്മെന്റിനെ കുറിച്ചുമായിരുന്നു. ഇതിൽ മാനേജ്മെന്റിനെ കുറിച്ച് എഴുതിയ കത്താണ് കാണാതായിരിക്കുന്നതെന്നും സഹപാഠികൾ പറഞ്ഞിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ ആരോപണങ്ങൾ മാനേജ്മെന്റ് പൂർണമായും തള്ളി. പരീക്ഷയിൽ കോപ്പിയടിച്ചതിനുള്ള നടപടി മാത്രമാണ് അനാമികയ്‌ക്കെതിരെ സ്വീകരിച്ചതെന്നായിരുന്നു കോളേജ് അധികൃതരുടെ വാദം.
© Copyright - MTV News Kerala 2021





View Comments (0)