വിട്ടുവീഴ്ചയ്ക്കില്ലാതെ കോറോ ഹെൽത്ത് മാനേജ്മെൻ്റ്; മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം

MTV News 0
Share:

കോറോ ഹെല്‍ത്തിലെ ജീവനക്കാരെ പിരിച്ചിട്ടുവിട്ടതില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ച തുടരും. 20 ന് വീണ്ടും ചര്‍ച്ച നടത്തും. ജീവനക്കാരുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സ്റ്റാറ്റസ് ക്വോ നിലനിര്‍ത്താനുള്ള നിര്‍ദേശം പാലിച്ചില്ല. ചര്‍ച്ചയില്‍ സ്ഥാപനത്തെ നിലനിര്‍ത്താന്‍ എന്ത് സഹായവും ചെയ്യാമെന്ന് അറിയിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.പൂട്ടുന്നതുവരെ സ്ഥാപനം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണത്. ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണ്. അടച്ചുപൂട്ടാതെ മറ്റു മാര്‍ഗ്ഗമില്ലെന്നാണ് കമ്പനി പറയുന്നത്. ഐആര്‍ കോഡ് പരിഗണിച്ചാണെങ്കിലും 60 ദിവസം മുന്‍പ് അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകും എന്ന് അറിയിച്ചു. എല്ലാ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. ജീവനക്കാര്‍ വീട്ടിലിരിക്കട്ടെ എന്നാണ് കമ്പനി അറിയിച്ചത്. ഇക്കാര്യത്തിലെ എതിര്‍പ്പ് അറിയിച്ചു. നഷ്ടപരിഹാരം ഇപ്പോള്‍ പ്രധാന ചര്‍ച്ചയല്ലെന്നും മന്ത്രി അറിയിച്ചു.പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കേന്ദ്ര തൊഴില്‍ മന്ത്രിയെ നേരില്‍ കാണും. തിങ്കളാഴ്ച കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. രാജ്യത്തെ തൊഴില്‍ നിയമങ്ങളുടെ ലംഘനം നടന്നു. പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം കോറോ ഹെല്‍ത്ത് മാനേജ്‌മെന്റിന് ഇരട്ടത്താപ്പാണെന്ന് ഹൈബി ഈഡന്‍ എംപിയും പറഞ്ഞു.