വർഷങ്ങളായി വാടകവീടുകളിൽ കഴിഞ്ഞിരുന്ന വിജയൻ ശ്യാമള ദമ്പതികൾക്ക് സ്വന്തമായി വീട് വെക്കുന്നതിന് സ്ഥലം ലഭ്യമായി.

MTV News 0
Share:

കാരശ്ശേരി:വർഷങ്ങളായി വാടകവീടുകളിൽ കഴിഞ്ഞിരുന്ന വിജയൻ ശ്യാമള ദമ്പതികൾക്ക് സ്വന്തമായി വീട് വെക്കുന്നതിന് സ്ഥലം ലഭ്യമായി. വർഷങ്ങളായി കാരമൂലയിൽ ടൈലർ ജോലി ചെയ്തുവന്നിരുന്ന വിജയനും ഭാര്യ ശ്യാമള ക്കും സ്വന്തമായി ഭൂമിയോ സ്ഥലമോ ഉണ്ടായിരുന്നില്ല. വാടക കെട്ടിടത്തിലായിരുന്നു അവരുടെ താമസം.വാടക കൊടുക്കാൻ കഴിയാതായതോടെ അവിടെനിന്നും ഇറങ്ങേണ്ടി വന്നു. കുറച്ചുകാലം ബന്ധു വിന്റെ വീട്ടിൽ ആയിരുന്നു താമസം.അധികം വൈകാതെ അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. എങ്ങോട്ട് പോകണമെന്നറിയാതെ നിൽക്കുമ്പോഴാണ് റുക്കിയ എന്ന സ്ത്രീ അവരുടെ മകന് വീട് വെക്കാൻ വേണ്ടി കണ്ടെത്തിയ സ്ഥലത്ത് ഒരു ഷെഡ്ഡ് കെട്ടി താമസിച്ചു അവരോട് പറയുന്നത്. അങ്ങനെയാണ് തൊഴിലുറപ്പ് തൊഴിലാളി കൂടിയായ ശ്യാമള അവരുടെ സുഹൃത്തുക്കളുടെ സഹായത്തോടുകൂടി ഒരു ഷെഡ് നിർമിച്ചു താമസം ആരംഭിക്കുന്നത്.

മക്കളില്ലാത്ത ഇവർക്ക് ശ്യാമള തൊഴിലുറപ്പ് പണിക്ക് പോയി കിട്ടുന്ന വരുമാനമായിരുന്നു ഇവരുടെ ജീവിതമാർഗം. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും സ്വന്തമായി സ്ഥലം ഇല്ലാത്തതായിരുന്നു വീട് വെക്കാൻ ഇവർ നേരിട്ട വലിയ പ്രയാസം. ഇവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ കളരിക്കണ്ടി യൂത്ത് കോൺഗ്രസ് കമ്മിറ്റി അവർക്ക് സ്ഥലത്തിന് ആവശ്യമായ തുക കണ്ടെത്തുന്നതിന് വേണ്ടി മുന്നോട്ടു വരികയായിരുന്നു.വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ടിന്റെ നേതൃത്വത്തിൽ അവർക്ക് സ്ഥലം കണ്ടെത്തുകയും, സ്ഥലത്തിന് വേണ്ട പണം സുമനസ്സുകളുടെ സഹായത്തോടെ കണ്ടെത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം വീട് വെക്കാനുള്ള നാല് സെന്റ് സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു. കളരിക്കണ്ടി യിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ആർ.ഷഹിൻ ആധാരം വിജയൻ ശ്യാമ ദമ്പതികൾക്ക് കൈമാറി. സഹായ കമ്മിറ്റി ചെയർമാൻ അഭിജിത്ത് കെ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സ്മിത, സത്യൻ മുണ്ടയിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ജംഷീദ് ഒളകര, അഷ്റഫ് തച്ചാറമ്പത്ത്, എം ടി അഷ്റഫ്,വി എൻ ജംനാസ് ,സഹീർ എര ഞ്ഞോണ,ഷാനിബ് ചോണാട്,ദിഷാൽ,കെ കൃഷ്ണദാസ്, സാദിഖ് കുറ്റിപറമ്പ്, പി കെ ഷംസുദ്ദീൻ, അർജുൻ ഷിമിൽ ഇ.പി എന്നിവർ സംസാരിച്ചു.