
കച്ചവടക്കാരെ പൂർണമായും ഒഴിപ്പിക്കാനായില്ല; ഷോപ്പിങ് മാൾ പദ്ധതി നഷ്ടമാകുമെന്ന് ആശങ്ക
സെൻട്രൽ മാർക്കറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കാൻ തീരുമാനിച്ച കോടികളുടെ ആധുനിക ഷോപ്പിങ് മാൾ പദ്ധതി നഷ്ടമാകുമെന്ന് ആശങ്ക. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെയാണ് കോർപറേഷൻ സെൻട്രൽ മാർക്കറ്റ് നവീകരണം നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. നവീകരണവുമായി ബന്ധപ്പെട്ട് 10 മാസം മുമ്പ് അന്നത്തെ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും പിന്നീട് കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.അടുത്ത മാസം 30 നകം സെൻട്രൽ മാർക്കറ്റ് കെട്ടിടം ഒഴിഞ്ഞ് സ്ഥലവും കെട്ടിടാവകാശ രേഖകളും ഫിഷറീസ് വകുപ്പിന് കൈമാറണമെന്നാണ് കരാർ. അല്ലെങ്കിൽ മാർക്കറ്റ് നിർമാണത്തിനുള്ള ഫണ്ട് നഷ്ടമാകും. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ 55.17 ഉപയോഗിച്ച് മാർക്കറ്റ് പുതുക്കി പണിയാൻ തീരുമാനിച്ചത്. 60 ശതമാനം കേന്ദ്രത്തിന്റെയും 40 ശതമാനം സംസ്ഥാനത്തിന്റെയും ഫണ്ടായിരുന്നു വിനിയോഗിക്കാൻ തീരുമാനമായത്. ഇപ്രകാരം ഏതാണ്ട് 33.10 കോടി രൂപ കേന്ദ്രം അനുവദിക്കും.മാർക്കറ്റ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് 2023 സെപ്റ്റംബറിലാണ് വിശദമായ പദ്ധതി രേഖ കോർപറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചത്. തുടർന്ന് 2025 നവംബറിൽ തറക്കല്ലിടുകയും ചെയ്തു. എന്നാൽ ഇതുവരേയും കൈവശാവകാശ രേഖകളും മറ്റും കൈമാറാൻ കോർപറേഷന് സാധിച്ചിട്ടില്ല. കാലാവധി തീരും മുമ്പ് രേഖകൾ കൈമാറാത്ത പക്ഷം പദ്ധതി സംസ്ഥാനത്തെ മറ്റെതെങ്കിലും നഗരസഭകൾക്ക് ലഭിക്കുന്ന സ്ഥിതിയാണുള്ളത്.രണ്ട് നിലകളിലുള്ള ഷോപ്പിങ് മാളായിരുന്നു വിഭാവനം ചെയ്തത്. താഴെ നിലയിൽ മത്സ്യലേലത്തിനുള്ള സൗകര്യവും മത്സ്യത്തിന്റെ ചില്ലറ വിൽപനയും ഒരുക്കാനായിരുന്നു തീരുമാനം. ഒന്നാം നിലയിൽ ശീതീകരിച്ച ഉൽപന്നങ്ങളാണ് വിൽക്കുക. ഇവിടെ മറ്റു നാടുകളിൽ നിന്നു മത്സ്യവുമായി എത്തുന്ന ലോറിക്കാർക്കും മറ്റും വിശ്രമിക്കാനായി ഡോർമിറ്ററി സംവിധാനവും ഒരുക്കും. രണ്ടാം നിലയിൽ കടൽ മത്സ്യങ്ങളുടെ വിഭവങ്ങൾ ലഭിക്കുന്ന റസ്റ്ററന്റ്, റിക്രിയേഷൻ ഹാൾ എന്നിവയുമുണ്ടാകും. പൂർണമായും എയർ കണ്ടീഷൻ ചെയ്യുന്നതിനാൽ ദുർഗന്ധമുക്തമായിരിക്കും പുതിയ മത്സ്യ മാർക്കറ്റ് എന്നായിരുന്നു വാഗ്ദാനം.
© Copyright - MTV News Kerala 2021





View Comments (0)