
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്നിലെയും പരിസരപ്രദേശങ്ങളിലെയും പൊതുമരാമത്ത്, പഞ്ചായത്ത് റോഡുകളുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തം. റോഡുകൾ വാട്ടർ അതോറിറ്റി വെട്ടിമുറിക്കുകയും വലിയ രീതിയിലുള്ള കിടങ്ങുകൾ രൂപപ്പെടുകയും യാത്രക്കാർ നിരവധിതവണ കുഴികളിൽ വീണ് മാരകമായ പരിക്ക് പറ്റുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. വർഷങ്ങളോളമായി പൈപ്പിന്റെ അറ്റകുറ്റി പണികൾ തീർത്തിട്ടും കുഴികൾ നികത്താത്തത് കാരണം യാത്ര ദുരിതം നേരിടുകയാണ്. ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രദേശങ്ങളിൽ നിരവധിതവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരവും ഉണ്ടാവുന്നില്ല. വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന കോൺട്രാക്ടർമാർ കുഴികൾ നികത്തുന്നതിന് ആവശ്യമായ പണം സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും വാങ്ങിച്ചതിനുശേഷം യാതൊരു നടപടിയും ഉണ്ടാവുന്നില്ലന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം ആനയാംകുന്നിൽ വീണ്ടും കുഴി എടുക്കാനുള്ള പ്രവർത്തികൾ നാട്ടുകാർ തടഞ്ഞിരുന്നു. പരിസരപ്രദേശങ്ങളിൽ നിലവിലെടുത്ത കുഴികൾ പൂർണമായി നികത്തിയതിനുശേഷം ഇനി കുഴികൾ എടുക്കാവൂ എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം.
© Copyright - MTV News Kerala 2021





View Comments (0)