
പന്തീരാങ്കാവ് എംഡിഎംഎ കേസ്: നൈജീരിയൻ ലഹരി മാഫിയ തലവനെതിരെ ലുക്ക്‌ഔട്ട് നോട്ടീസ്
പന്തീരാങ്കാവ് എംഡിഎംഎ കേസിൽ നൈജീരിയൻ ലഹരി മാഫിയ സംഘത്തലവനെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ എക്‌സൈസ് നടപടി തുടങ്ങി. കോഴിക്കോട് എക്‌സൈസ് നടത്തിയ അന്വേഷണത്തിൽ വൻ അന്താരാഷ്ട്ര ലഹരി മാഫിയ ശൃംഖലയാണ് കണ്ടെത്തിയത്. കേസിൽ ഏഴ് പേരെ കൂടി അറസ്റ്റ് ചെയ്തു.ഏപ്രിൽ നാലിനാണ് പന്തീരാങ്കാവിൽ നിന്ന് മൂന്ന് കിലോയിലധികം എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അടിവാരം സ്വദേശിനി ഫാത്തിമ സസ്‌റിനെയും കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി പി.കെ. ഷഫീഖിനെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു. കാറിന്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയിൽ മൂന്ന് കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്.തുടർന്ന് എക്‌സൈസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണമാണ് അന്താരാഷ്ട്ര ലഹരി ശൃംഖലയിലേക്ക് എത്തിയത്. ഡൽഹി കേന്ദ്രീകരിച്ച് എംഡിഎംഎ കിച്ചൺ പ്രവർത്തിപ്പിക്കുന്നയാളാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതെന്നും ഇയാളെ ഉടൻ പിടികൂടാനാകുമെന്നുമാണ് എക്‌സൈസ് അധികൃതരുടെ വിശദീകരണം.അന്വേഷണം നൈജീരിയയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഉമർ ഫാറൂഖ്, മുസ്തഫ, ഹക്കീം, ആരോമൽ, ഇമാനുവൽ എന്നിവരടക്കമുള്ള ഏഴ് പേരാണ് കേസിൽ പുതുതായി അറസ്റ്റിലായത്. അന്താരാഷ്ട്ര ലഹരി മാഫിയയുടെ കേരളത്തിലെ വിതരണ ശൃംഖല സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവരുമെന്നാണ് എക്‌സൈസ് വ്യക്തമാക്കുന്നത്.
© Copyright - MTV News Kerala 2021





View Comments (0)