
ഭോപാലിൽ മരിച്ച യുവ സൈനികൻ കാരശ്ശേരി കാരമൂല കുറാമ്പ്ര മിഥ്ലാജിന്(36) പൂർണ ഔദ്യോഗിക ബഹുമതികളോടെ ജന്മനാട് വിട നൽകി. ബുധനാഴ്ച രാത്രി എട്ടു മണിയോടെ ആണ് മിഥിലാജിന്റെ ഭൗതിക ശരീരം നെല്ലിക്കാപറമ്പിൽ നിന്ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി വീട്ടിൽ എത്തിച്ചത്. നാട്ടുകാരും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേരാണ് സ്കൂളിലെ പൊതുദർശനത്തിലും വസതിയിലും യുവ സൈനികന് ആദരാഞ്ജലികൾ അർപ്പിച്ചത്.ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടർന്നാണ് മിഥ്ലാജ് മരിച്ചത്. കാരമൂല കുറാമ്പ്ര കുഞ്ഞാലിയുടെ മകനാണ്. അദ്ദേഹം പഠിച്ച കുമാരനെല്ലൂർ ആസാദ് മെമ്മോറിയൽ യുപി സ്കൂളിൽ വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ ഭൗതികശരീരം പൊതുദർശനത്തിന് വച്ചു. പൊതുദർശനം പ്രമാണിച്ച് സ്കൂളിന് ഉച്ചവരെ അവധി നൽകിയിരുന്നു. മേജർ റിനൂബിന്റെ നേതൃത്വത്തിലുള്ള സൈനിക സംഘമാണ് ഔദ്യോഗിക ബഹുമതി നൽകുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. രാവിലെ ഒൻപതരയോടെ ഔദ്യോഗിക ചടങ്ങുകളും പ്രത്യേക പ്രാർഥനകളും പൂർത്തിയാക്കി ഭൗതികശരീരം കാരമൂല ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. തിരുവമ്പാടി എംഎൽഎ സി.കെ. കാസിം, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ തുടങ്ങി നിരവധി ജനപ്രതിനിധികളും ആദരാഞ്ജലികൾ അർപ്പിച്ചു.
© Copyright - MTV News Kerala 2021





View Comments (0)