
ആരോപണം ഉന്നയിച്ചതിന് വലത് ഹാൻഡിലുകളിൽ നിന്ന് സൈബർ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി ഹണി ഭാസ്കരൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്കെതിരെ വ്യാപക സൈബർ ആക്രമണം നടക്കുന്നതായി പരാതി നൽകി ഹണി ഭാസ്കരൻ. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് യുഎഇയിൽ ജോലി ചെയ്യുന്ന ഹണി ഭാസ്കരൻ പരാതി നൽകിയത്. പരാതി നൽകിയ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ പുറത്തു വിടുകയും ചെയ്തു. രാഹുലിനെതിരെയുള്ള ആരോപണം ഉന്നയിച്ചതിന് പിന്നാലെ വലതു സൈബർ ഹാൻഡിലുകളിൽ നിന്നും കടുത്ത സൈബർ ആക്രമണമാണ് ഹണിക്ക് നേരിടേണ്ടി വന്നത്.
തനിക്കെതിരെ വന്ന പോസ്റ്റുകളും കമന്റുകളും വ്യക്തിഹത്യ നടത്തുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതും സ്ത്രീയെന്ന നിലയിൽ അന്തസിനെ ഹനിക്കുന്നതുമാണെന്ന് പരാതിയിൽ പറയുന്നു. സൈബർ അറ്റാക്ക് കാരണം കടുത്ത മനോവിഷമവും മാനസിക സമ്മർദ്ദവും അനുഭവിക്കുകയാണെന്നും ഇതിനെതിരെ ഉചിതമായ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഹണി ഭാസ്കരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
സ്ത്രീകൾ ഏതെങ്കിലും രീതിയിൽ തനിക്ക് ചുറ്റും നടക്കുന്ന പല തരത്തിലുള്ള അബ്യൂസുകളെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയാൽ ഉടൻ സൈബർ അറ്റാക് നടത്തി ചാണകപ്പുഴുക്കളെ പോലെ പുളയ്ക്കുന്ന പെർവേർറ്റുകളുടെ ആഘോഷം കണ്ടു. ഏറ്റവും ഭീകരമായ സൈബർ ആക്രമണം നേരിടുന്നു പക്ഷേ,
നിങ്ങൾ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാൽ മതി. നിങ്ങളെ ജനിപ്പിച്ചത് ഓർത്ത് അവർ തലയിൽ കൈ വെച്ചാൽ മതി. എന്നെ തീർത്തു കളയാൻ പറ്റില്ല. ആ കരുത്തോടെയാണ് മുൻപോട്ട്.
എനിക്ക് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ പറ്റുന്നത്, പരമോന്നത സ്ഥാനത്തേക്ക് നിങ്ങളുടെ അതിക്രമം എത്തിക്കുക എന്നതാണ്.
നിങ്ങൾക്കുള്ള പൊതിച്ചോറ് വീട്ടിൽ എത്തിക്കാൻ സർക്കാരും നിയമവും എന്ത് നടപടി സ്വീകരിക്കും എന്ന് അറിയണ്ടേ?
പോസ്റ്റുകൾ, കമന്റുകൾ ഒന്നും ഡിലീറ്റ് ചെയ്യരുത്. അവിടെ തന്നെ ഉണ്ടാകണം…!
സൈബർ ആക്രമണത്തിന് എതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി…!
© Copyright - MTV News Kerala 2021




View Comments (0)