രണ്ട് ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണിൽ അടഞ്ഞ് മലയോരം.

MTV News 0
Share:
MTV News Kerala

താമരശ്ശേരി: കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാക്കാനുറപ്പിച്ചും ശനി ഞായര്‍ ദിവസങ്ങളിൽ പ്രഖ്യാപിച്ച ലോക് ഡൗണിൽ ആകെ അടഞ്ഞ് മലയോരവും. സമ്പൂര്‍ണ ലോക് ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റടക്കമുള്ള നടപടികൾ പ്രഖ്യാപിച്ച് പൊലീസ് കർശന പരിശോധനയാണ് മലയോര മേഖലയിലും  വ്യാപകമായി നടത്തുന്നത്.

 അനാവശ്യമായി പുറത്തിറങ്ങിയെന്ന് ബോധ്യമായാൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് അടക്കം നടപടികളിലേക്കും നിയമപാലകര്‍ കടക്കുന്നുണ്ട്. 

ഇടയ്ക്ക് അയഞ്ഞിരുന്ന പൊലീസ് ഇന്നലെ മുതൽ നിരീക്ഷണ സംവിധാനങ്ങളെല്ലാം ശക്തമാക്കി. പ്രധാന ജംങ്ഷനുകളിലെല്ലാം കർശന പരിശോധനയാണ് നടക്കുന്നത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ്  തുറന്നിട്ടുള്ളത്.മലയോര മേഖലയിൽ ഹോട്ടലുകൾ അടഞ്ഞുകിടക്കുകയാണ്.

പൊലീസ് മുൻകൂര്‍ അനുമതി വാങ്ങിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കെഎസ്ആർടിസി ദീർഘദൂര സർവ്വീസും രണ്ട് ദിവസത്തേക്ക് നിർത്തി. ജനം പുറത്തിറങ്ങിയത് ആശുപത്രി കേസുകളടക്കമുള്ള അത്യാവശ്യങ്ങൾക്ക് മാത്രം.അനാവശ്യമായി
 ഇറങ്ങിയവരിൽ നിന്നും പിഴ ഈടാക്കി.

കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാതയിൽ നാമമാത്ര വാഹനങ്ങൾ മാത്രമാണ് സർവീസ് നടത്തിയത്. അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങുന്നതെന്ന് പൊലീസ് ഉറപ്പാക്കുന്നുണ്ട്. താമരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി, കൊടുവള്ളി, കട്ടിപ്പാറ, ഓമശ്ശേരി ഭാഗങ്ങളിലെല്ലാം പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

 കഴിഞ്ഞ ദിവസം ഇളവുകൾ നൽകി കടകൾ തുറന്ന അവസരത്തിൽ അങ്ങാടികളെല്ലാം ഉത്രാട പാച്ചിലിന് സമാനമായ തിരക്കായിരുന്നു. 

 കേസുകൾ കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് വളരെ പതുക്കെയാണ്. 16 വരെ നീട്ടിയ ലോക്ക്ഡൗണിൽ തുടർന്നുള്ള ഇളവുകൾക്ക് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ നിർണായകമാണ്.