കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ ‘റീ ഇമാജിനിങ് കേരളം’ ശില്പശാല സമാപിച്ചു

MTV News 0
Share:

പുതുയുഗ കേരളത്തിന് പുതിയ വികസന ദിശകളും സാധ്യതകളും കണ്ടെത്തുന്നതിനായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐ.ഐ.എം. കോഴിക്കോട്) സംഘടിപ്പിച്ച രണ്ടു ദിവസത്തെ ‘റീ ഇമാജിനിങ് കേരളം’ ശില്പശാല സമാപിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെ മുഴുവൻ മന്ത്രിമാരും ശില്പശാലയിൽ പങ്കെടുത്തു.കേരളത്തിന്റെ മനുഷ്യകേന്ദ്രിത വികസന മാതൃക നിലനിർത്തിക്കൊണ്ട് സാമ്പത്തിക വളർച്ച, ധനകാര്യ സുസ്ഥിരത, ആരോഗ്യ-ക്ഷേമം, കാലാവസ്ഥാ പ്രതിരോധം, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആഗോളതലത്തിലുള്ള കേരളത്തിന്റെ സ്ഥാനം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ ആശയങ്ങളും നിർദേശങ്ങളും ശില്പശാലയിൽ ഉയർന്നുവന്നു.ശില്പശാലയുടെ രണ്ടാംദിനത്തിൽ കേരളത്തിന്റെ സിൽവർ ഇക്കോണമി മിഷൻ, സാമ്പത്തിക-ധനകാര്യ അടിത്തറ ശക്തിപ്പെടുത്തൽ, സംരംഭകത്വവും നൈപുണ്യ വികസനവും, ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റൽ, തലമുറമാറ്റം ഫലപ്രദമായി കൈകാര്യം ചെയ്യൽ, കേരളത്തെ ആഗോള ബ്രാൻഡായി ഉയർത്തൽ തുടങ്ങിയ നിർണായക വിഷയങ്ങളാണ് ചർച്ച ചെയ്തത്.സിൽവർ ഇക്കോണമിയുമായി ബന്ധപ്പെട്ട സെഷന് പ്രൊഫസർമാരായ ദീപ സേതി, പ്രിയ നായർ രാജീവ് എന്നിവർ നേതൃത്വം നൽകി. സാമ്പത്തിക-ധനകാര്യ മേഖലയിലെ ചർച്ചയിൽ പ്രൊഫ. മൃദുൽ കെ. സഗ്ഗറും പ്രൊഫ. വിപിൻ പി. വീറ്റിലും പങ്കെടുത്തു.സംരംഭകത്വവും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട സെഷനിൽ പ്രൊഫ. ആശുതോഷ് സർക്കാർ, പ്രൊഫ. നൈസിൽ ജോർജ് എന്നിവർ ആശയങ്ങൾ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സെഷനിൽ പ്രൊഫ. ശ്രീജേഷ് എസ്., പ്രൊഫ. ദേവപ്രസാദ് എം., പ്രൊഫ. അങ്കൂർ ജെയിൻ, പ്രൊഫ. ശിൽപ സതീഷ് എന്നിവർ പങ്കെടുത്തു.തലമുറമാറ്റവും കേരളത്തെ ആഗോള ബ്രാൻഡായി ഉയർത്തുന്നതുമായി ബന്ധപ്പെട്ട അവസാന അക്കാദമിക് സെഷനിൽ ഐ.ഐ.എം. കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജിയും പ്രൊഫ. അനന്തകുട്ടൻ ബി. ഉണ്ണിത്താനും പങ്കെടുത്തു. ഭരണസംവിധാനത്തെ കൂടുതൽ ഫലപ്രദവും ജനകേന്ദ്രികൃതവും ഭാവിയെ അഭിമുഖീകരിക്കുന്നതുമായ രീതിയിൽ ശക്തിപ്പെടുത്തുന്നതിനുള്ള ആശയവിനിമയത്തിനും രണ്ടുദിവസത്തെ സംഗമം വേദിയായി.മന്ത്രിസഭാംഗങ്ങൾക്ക് പുറമെ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കർ, ഓ.എസ്.ഡി. എൻ.എസ്.കെ. ഉമേഷ് എന്നിവരും ശില്പശാലയിൽ പങ്കെടുത്തു.